ഇളവുകൾ നൽകിയാലും ഇല്ലെങ്കിലും ഓഗസ്റ്റ് 9 മുതൽ സംസ്ഥാനത്തെ എല്ലാ കടകളും തുറക്കും; രണ്ടു മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണയെന്നും വ്യാപാരികൾ

തൃശ്ശൂർ: സംസ്ഥാന വ്യാപകമായി കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതോടെ സംമരരംഗത്തേക്ക് ഇറങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് വേണമെന്ന് മുമ്പ് വ്യാപാരികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിക്കാതെ വന്നതോടെയാണ് സമരത്തിലേക്കിറങ്ങുന്നത്.

ഓഗസ്റ്റ് രണ്ടുമുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒമ്പതുമുതൽ സംസ്ഥാന വ്യാപകമായി എല്ലാ കടയും തുറക്കാനും തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ധാരണയായി. വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തേ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടുപോയതെന്നും എന്നാൽ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടകൾ തുറക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് നേരിട്ടാൽ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ മരണംവരെ നിരാഹാരസമരം നടത്തുമെന്നും നസറുദ്ദീൻ അറിയിച്ചു.

Exit mobile version