ഫോണ്‍ തട്ടിപ്പറിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് രമ്യ ഹരിദാസ്: എംപിയെ തൊട്ടിട്ട് പോലുമില്ല; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സനൂഫ്

ആലത്തൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയത് ചോദ്യം ചെയ്തതിന്
തന്നെ അപമാനിച്ച രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പരാതിക്കാരനായ സനൂഫ്.

തന്റെ ഫോണ്‍ തട്ടിപ്പറിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു. രമ്യ ഹരിദാസിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും, മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സനൂഫ് പറഞ്ഞു.

താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് മനസിലാവുന്നില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ എംപിയുടെ വാദം പൊളിയും.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എംപിയേയും സംഘത്തെയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി. സംഭവത്തില്‍ വിടി ബല്‍റാം ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് തന്നെ അപമാനിക്കുകയാണെന്നും ആരോപണം തെളിയിക്കാന്‍ എംപി തയ്യാറാവണെന്നും സനൂഫ് പറയുന്നു. ഇല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും സനൂഫ് പറഞ്ഞു.

ഞായറാഴ്ച കോവിഡ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍
ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍
രമ്യ ഹരിദാസ് എംപി ഒഴികെ മറ്റ് കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എംഎല്‍എ വിടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പാലക്കാട് കസബ പോലീസ് കേസെടുത്തിരുന്നു. കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്.

കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.

Exit mobile version