‘തമാശ നല്ലതാണ്, പക്ഷേ കുഞ്ഞുങ്ങളെ വേദനിപ്പിച്ചുകൊണ്ടാകരുത്’ ദിയയുടെ സങ്കടം പറച്ചിലിനു പിന്നാലെ ഓര്‍മ്മിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി

Minister V Sivankutty | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തെ തുടര്‍ന്നുള്ള ട്രോളുകള്‍ക്ക് പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമാശ നല്ലതാണെന്നും എന്നാല്‍ അത് കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതോ തളര്‍ത്തുന്നതോ ആകരുതെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നുണ്ടെന്ന് ദിയ പറഞ്ഞതായി മന്ത്രി കുറിച്ചു. ഈ മഹാമാരിക്കാലത്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയ തങ്ങളെ എന്തിനാണ് ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് എന്നാണ് ദിയയുടെ ചോദ്യം. ഈ വേളയിലാണ് സോഷ്യല്‍മീഡിയെ ഓര്‍മ്മിപ്പിച്ചു മന്ത്രി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമര്‍ശനത്തിനെതിരേയുമുള്ള
GHSS പെരുവള്ളൂരിലെ വിദ്യാര്‍ഥിനി ദിയയുടെ കുറിപ്പ് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. വൈറല്‍ ഫീവര്‍ മൂലം ചികിത്സയില്‍ ആയ ഞാന്‍ ആശുപത്രിയില്‍ നിന്ന് ദിയയെ ഇന്ന് വിളിച്ചു.
SSLC ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്നുണ്ട് എന്ന് തന്നെയാണ് ദിയ എന്നോട് പറഞ്ഞത്. ഈ മഹാമാരിക്കാലത്ത് ഏറെ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയ തങ്ങളെ എന്തിനാണ് ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് എന്നാണ് ദിയ ചോദിക്കുന്നത്.
ദിയയെ പോലെ തന്നെ കേരളത്തിലെമ്പാടുമുള്ള SSLC വിജയികളായ എല്ലാ കുട്ടികളും
ഇത്തരം ആക്ഷേപങ്ങള്‍ കാരണം വിഷമിക്കുന്നുണ്ട്. മഹാമാരി മൂലം സ്‌കൂളില്‍ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല സമൂഹത്തിനാകെയാണ്.
തമാശ നല്ലതാണ്. പക്ഷെ അത് നമ്മുടെ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതും തളര്‍ത്തുന്നതും ആകരുതെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ദിയയുടെ വാക്കുകള്‍ നമുക്ക് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാം. ദിയയുടേയും മറ്റു കുട്ടികളുടേയും അവരുടെ പ്രതിജ്ഞാബദ്ധരായ അധ്യാപകരുടേയും ഒപ്പം നില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് സ്‌നേഹത്തോടെ അപേക്ഷിക്കുന്നു.
ഇംഗ്ലീഷില്‍ ഉപരിപഠനമാണ് ദിയയുടെ ആഗ്രഹം. സിവില്‍ സര്‍വീസ് ലക്ഷ്യം വക്കണമെന്ന് ഞാനും നിര്‍ദേശിച്ചു.
ദിയമോള്‍ക്കും മറ്റെല്ലാ കൂട്ടുകാര്‍ക്കും ജീവിതത്തില്‍ എല്ലാ വിജയവും ആശംസിക്കുന്നു..

Exit mobile version