സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന അക്രമം; കൊച്ചിയില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭാര്യാ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചും ക്രൂരത

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മര്‍ദിച്ചു. പച്ചാളം സ്വദേശി ജിപ്സനാണ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോര്‍ജും മകള്‍ ഡയാനയുമാണ് ആക്രമണത്തിന് ഇരയായത്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നകാര്യം ചോദിക്കാന്‍ ചെന്നതിന് ജോര്‍ജിന്റെ കാല്‍ ജിപ്സണ്‍ തല്ലിയൊടിക്കുകയായിരുന്നു.

അക്രമത്തില്‍ ജോര്‍ജിന്റെ വാരിയെല്ലിനും പരിക്കുണ്ട്. ജൂലൈ പതിനാറിനാണ് ഡയാനയെയും പിതാവിനെയും ജിപ്സണ്‍ ആക്രമിച്ചത്. പിറ്റേന്നുതന്നെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഡയാന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ പന്ത്രണ്ടിന് മര്‍ദ്ദനത്തെപ്പറ്റി വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും കൗണ്‍സിലിങ് നടത്താമെന്നായിരുന്നു മറുപടി.

മൂന്നുമാസം മുമ്പായിരുന്നു ഡയാനയുടെയും ജിപ്‌സന്റേയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹശേഷം വീട്ടില്‍ നിന്നു നല്‍കിയ 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന ആരോപിച്ചു.

‘ഭക്ഷണം പോലും തരാതെ മര്‍ദിച്ചിരുന്നു. അടിവയറ്റില്‍ തൊഴിച്ചിരുന്നു. ഒരിക്കല്‍ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടില്‍ നിന്ന് പുറത്താക്കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് ജിപ്സന്റെ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ജിപ്സന്റെ അടുത്ത സുഹൃത്തും വൈദികനുമായ ഫാദര്‍ നിപിന്‍ കുര്യാക്കോസിനോട് ഇക്കാര്യം പറഞ്ഞെങ്കിലും രണ്ടാം വിവാഹമാണ് എല്ലാം സഹിക്കണമെന്നായിരുന്നു ഉപദേശം’, ഡയാന പറഞ്ഞു.

Exit mobile version