ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണം, വെള്ളി ലോക്കറ്റ് വിറ്റതില്‍ 27.5 ലക്ഷം രൂപ കുറവ്: പോലീസ് കേസെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വര്‍ണം, വെള്ളി ലോക്കറ്റ് വിറ്റ വകയില്‍ അക്കൗണ്ടില്‍ 27.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്.

തിങ്കളാഴ്ചയാണ് ടെംപിള്‍ പോലീസിന് ദേവസ്വം പരാതി നല്‍കിയത്. ലോക്കറ്റ് വിറ്റ വകയില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയിലാണ് 27.5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നന്ദകുമാറെന്ന ഉദ്യോഗസ്ഥനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറവ് വന്ന തുകയില്‍ 16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. നോട്ട് നിരോധന കാലം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ ലോക്കറ്റ് വില്‍പനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര രക്ഷാസമിതി രംഗത്തെത്തി.

ദേവസ്വം സ്വര്‍ണ ലോക്കറ്റ് വിറ്റ തുക ബാങ്കിലെ ഉദ്യോഗസ്ഥന്‍ ക്ഷേത്രത്തിലെത്തി ശേഖരിച്ച് ബാങ്കില്‍ അടയ്ക്കുകയാണ് പതിവ്. പണം വാങ്ങുമ്പോള്‍ ദേവസ്വത്തിന് രസീത് നല്‍കും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ രസീതിലുള്ള തുകയെക്കാള്‍ 27.50 ലക്ഷം രൂപ കുറവാണ് അക്കൗണ്ടിലെന്ന് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.

Exit mobile version