‘ശസ്ത്രക്രിയ എന്ന പേരില്‍ സ്വകാര്യ ഭാഗം വെട്ടിക്കീറി, ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ, ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല’; സഹിക്കാന്‍ വയ്യാത്ത വേദനയായിരുന്നുവെന്ന് അനന്യയുടെ വാക്കുകള്‍

കൊച്ചി: ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. അനന്യകുമാരിയെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറാണെന്ന ആരോപണം ഉയരുകയാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്. 2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ.

പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. ‘എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല’ – അനന്യ പറഞ്ഞു.

ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്’ ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്നങ്ങള്‍ മുഖവിലയ്ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി.

ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റെനയ് ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്. അതേസമയം ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Exit mobile version