വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ദിവസമാണ്, ആരും ദുരുപയോഗം ചെയ്യില്ല: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ല; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ദിവസമാണ്. അതിനാല്‍ത്തന്നെ അത് ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോക്ക്ഡൗണ്‍ പൊതു ഇളവിന്റെ കാര്യത്തില്‍ ഐഎംഎ ഉള്‍പ്പെടെയുള്ള വിദഗ്ദരുടെ അഭിപ്രായം മാനിച്ചുകൊണ്ട് തീരുമാനമെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് നിലപാടറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ കടകള്‍ എല്ലാ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.

കൊവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിന്റേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഐഎംഎ വ്യക്തമാക്കി.

പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം എ, ബി, സി മേഖലകളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത്.

Exit mobile version