വാമോസ് അര്‍ജന്റീന വിളിച്ച ‘മകനെ കസേര കൊണ്ട് തല്ലാനോങ്ങി അച്ഛന്‍’: വൈറല്‍ വീഡിയോയിലെ ആരാധകര്‍ അച്ഛനും മകനുമല്ല

മലപ്പുറം: ഇന്ന് രാവിലെ നടന്ന കോപ്പ അമേരിക്ക ചാമ്പന്‍ഷിപ്പിലെ ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ വൈറലായ ഒരു വീഡിയോ ദൃശ്യമുണ്ടായിരുന്നു. കളിയില്‍ തോറ്റ ബ്രസീല്‍ ഫാന്‍സുകാരനായ ‘അച്ഛന്റെ’ മുന്നില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ‘മകന്‍’ എന്നു പറഞ്ഞുകൊണ്ട്.

അര്‍ജന്റീന ആരാധകന്‍ വിജയാഹ്ലാദത്തില്‍ ആഘോഷം തുടങ്ങിയപ്പോള്‍ ക്ഷുഭിതനായ ബ്രസീല്‍ ആരാധകന്‍ കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ. മത്സരം പൂര്‍ത്തിയായതിന് ശേഷം നിരാശനായി കസേരയില്‍ ഇരുന്ന ബ്രസീല്‍ ആരാധകന് ചുറ്റും അര്‍ജന്റീന ആരാധകന്‍ ആഹ്ലാദചുവടുകള്‍ വെയ്ക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ബ്രസീല്‍ ആരാധകന്‍ അര്‍ജന്റീന ആരാധകനെ കസേര കൊണ്ട് തല്ലാനോങ്ങുകയായിരുന്നു.

12വേ സിനിമയുടെ തിരക്കഥാകൃത്തായ കൃഷ്ണകുമാര്‍ ആണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്ക് വച്ചിരിക്കുന്നത്. ‘എന്റെ വീട്ടിലെ അതേ സ്ഥിതി, അപ്പന്‍ ബ്രസീല്‍. മോന്‍ അര്‍ജന്റീന’, എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഇവര്‍ അച്ഛനും മകനുമല്ല, സഹപ്രവര്‍ത്തകരാണ്.
ബഹ്‌റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരായ ലത്തീഫും അര്‍ഷാദുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്.

ബഹ്‌റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്. അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്. ഇരുവരും കൊണ്ടോട്ടി സ്വദേശികളാണ്.

Exit mobile version