‘സാബുവിന് വേണമെങ്കില്‍ കൊല വരെ നടത്താം, ആരും ചോദിച്ചോണ്ടു വരത്തില്ല: രാഷ്ട്രീയത്തിലിറങ്ങിയാല്‍ റെഡ്ഡിമാരും, റാവുമാരും നായിഡുമാരും ചേര്‍ന്ന് സാബുവിനെ പൊരിച്ചു തിന്നും’; തെലങ്കാനയിലെ അവസ്ഥ വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

ഹൈദരാബാദ്: കേരളത്തിലെ പദ്ധതി ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് ചേക്കേറാനൊരുങ്ങുന്ന കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ ന്യായങ്ങളെ പൊളിച്ചടുക്കി ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവാവ്. വ്യവസായികളുടെ പറുദീസയെന്ന് സാബു ജേക്കബ് അവകാശപ്പെടുന്ന തെലുങ്കാനയിലെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ തുറന്ന് കാട്ടുകയാണ് യുവാവ്.

തെലങ്കാനയിലെ മിക്ക വ്യവസായ സ്ഥാപനങ്ങളിലും നടക്കുന്നത് തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും എന്നാല്‍ രാഷ്ട്രീയസ്വാധീനമുള്ള സമ്പന്നര്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളായത് കൊണ്ടാണ് ഇതൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നതെന്നും യുവാവ് ആരോപിക്കുന്നു.

ശക്തമായ സര്‍ക്കാര്‍ സംവിധാനമുള്ള കേരളത്തില്‍ തൊഴിലാളികളെ പട്ടിണിക്കിട്ടു പണിയെടുപ്പിക്കാന്‍ സാബുവിന് പറ്റിയെങ്കില്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കുമെന്നും നല്ല കൈക്കൂലി കൊടുത്താല്‍ വേണമെങ്കില്‍ കൊല വരെ നടത്താന്‍ സാധിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പില്‍ യുവാവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മധു, ഞങ്ങളുടെ കമ്മ്യുണിറ്റിയില്‍ വണ്ടി കഴുകാന്‍ വരുന്ന ആളാണ് .അഞ്ചു മണിക്ക് വന്നു ഞങ്ങളുടെ ലെയിനിലെ തന്നെ ഒരു അഞ്ചു കാര്‍ കഴുകി ഇടും. ബക്കറ്റും ബ്രുഷും സ്‌പോഞ്ചും എല്ലാം അവന്‍ തന്നെ കൊണ്ട് വരും. ഷാംപു മാത്രം നമ്മള്‍ വീടിനു പുറത്തു വെച്ചാല്‍ മതി. അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗാര്‍ഡന്‍ നനയ്ക്കാന്‍ തുടങ്ങും. പിന്നെ ചില വീടുകളില്‍ എല്ലാ വീകെന്റിലും ചെന്ന് ചിലന്തിവല ഒക്കെ അടിക്കും. ടെമ്പററി ഡ്രൈവര്‍ ആകും. എന്റെ അയല്‍ക്കാരന്‍ മൈക്രോസോഫ്ട് ഉദ്യോഗസ്ഥന്‍ വീക്കെന്‍ഡില്‍ എവിടേലും അടിച്ചു ഓഫാകുമ്പോല്‍ മധു ഓട്ടോ വിളിച്ചു പോയി പുള്ളിയെ ഡ്രൈവ് ചെയ്തു തിരികെ എത്തിക്കും..അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യുന്ന ഒരു യുവാവ്. പക്ഷെ ഒന്‍പതു മണിക്കും രാത്രി പത്തു മാണിക്കും ഇടയില്‍ ഇവനെ കിട്ടില്ല.

ഒരിക്കല്‍ ഒരു ഡ്രൈവറുടെ ആവശ്യം വന്നപ്പോള്‍ ഞാന്‍ വിളിച്ചു. കിട്ടിയില്ല, പിന്നെ ഒരു ഊബര്‍ വിളിച്ചു പോകേണ്ടി വന്നു. പിറ്റേന് രാവിലെ മധുവിനെ കണ്ടപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു. അപ്പോഴാണ് മനസിലായത് ഇവാന്‍ വര്‍ക്ക് ചെയ്യുന്നത് വെങ്കീസ് എന്ന കമ്പനിയില്‍ ആണ്. ഫേമസ് കമ്പനിയാണ്. പ്രൊസസ്ഡ് ഫുഡ് ആണ് അവരുടെ മെയിന്‍. ഇവിടെ അടുത്താണ് ഫാക്ടറി. റിങ് റോഡിലൂടെ പോകുമ്പോള്‍ കാണാം. പതിന്നാലു മണിക്കൂര്‍ ഒക്കെ വര്‍ക്ക് ആണ് മിക്ക ദിവസങ്ങളിലും.

രാവിലെ ഒന്‍പതിന് പണിക്കു കേറുന്നവന്‍ രാത്രി പന്ത്രണ്ടിന് ഒക്കെയാണ് വീട്ടില്‍ എത്തുന്നത്. ദിവസം മുന്നൂറ്റന്പത് രൂപയാണ് അവന്റെ ശമ്പളം. ഞെട്ടിപ്പോയി. ഒരു മാസം പതിനോരായിരം. ഞാന്‍ കണക്കു കൂട്ടി നോക്കി. ആധുനിക വാക്സിനുകളും, പ്രോസസ്ഡ് ഫുഡ്ഡും, ഹെല്‍ത്കെയര്‍ ഉല്പന്നങ്ങളും ഉണ്ടാക്കുന്ന ഒരു വന്‍ കമ്പനി അവരുടെ ഒരു യൂണിറ്റിലെ സ്‌കില്‍ഡ് ലേബരര്‍ക്കു കൊടുക്കുന്ന ദിവസക്കൂലി 350 കുണുവയെക്കാള്‍ കൂടുതല്‍ അവനു ഞങ്ങളുടെ ഈ ലെയിനിലെ അഞ്ചു ഫാമിലികള്‍ കൊടുക്കുന്നുണ്ട്. അവന്‍ വേറെ ലെയിനിലും പല വീടുകളിലും വര്‍ക്ക് ചെയ്യുന്നുണ്ട്.

ഒരു ആവറേജ് കണക്കു വെച്ച് ഈ കമ്യുണിറ്റിയില്‍ നിന്ന് മാത്രം ഒരു മാസം ഇരുപത്തിനായിരത്തിനു അടുത്ത് അവനു കിട്ടും. കോവിദഃ തുടങ്ങിയ കാലത്തു സ്‌കൂളൊക്കെ പൂട്ടിയപ്പോള്‍ ഞങ്ങള്‍ അഞ്ചാറ് പേര് ചേര്‍ന്ന് അവന്റെ മകള്‍ക്കു ഒരു ടാബ് വാങ്ങി കൊടുത്തിരുന്നു. വെങ്കീസ് ആകട്ടെ, മൂന്നു മാസത്തേക്ക് പ്രൊഡക്ഷന്‍ കുറഞ്ഞു എന്നതിന്റെ പേരില്‍ മുന്നൂറ്റന്പത് എന്നത് കുറച്ചു ഇരുന്നൂറ്റന്പത് ആക്കുകയും ചെയ്തു. ചുരുക്കം പറഞ്ഞാല്‍ അവന്റെ ബ്രാന്‍ഡഡ് കമ്പനി അവരുടെ തൊഴിലാളിക്ക് വേണ്ടി ചെയ്തതില്‍ കൂടുതല്‍ കുറച്ചു ചെറിയ ഫാമിലികള്‍ ചേര്‍ന്ന് അവനു വേണ്ടി ചെയ്തിട്ടുണ്ട്. പ്ലസ്ടു സയന്‍സ് പാസായവന്‍ ആണ്. പരമ്പരാഗത തൊഴില്‍ പശു വളര്‍ത്തല്‍ ആണ്. ‘ചാണകം വാരിയാല്‍ ഇതിനെക്കാളും അന്തസ്സുണ്ട്, അണ്ണാ’ എന്നാണു അവന്‍ ഒരിക്കല്‍ പറഞ്ഞത്.

അപ്പൊ പറഞ്ഞു വന്നത് ഇതാണ്. കോളേജിലെ കുട്ടികളുടെ കൂടെ വ്യവസായശാലകള്‍ സന്ദര്‍ശിക്കാനുള്ള അനുപമ മുഹൂര്‍ത്തങ്ങള്‍ ഒരുപാടു വീണു കിട്ടിയിട്ടുണ്ട്, അഞ്ചാറ് വര്‍ഷത്തെ കരിയറിനുള്ളില്‍. പലയിടത്തും താഴെത്തട്ടിലെ തൊഴിലാളികളുടെ അവസ്ഥ വളരെ വളരെ മോശമാണ്. എല്ലാവരും ആര്‍ത്തുല്ലസിച്ചു കുടിക്കുന്ന സാധനമാണ് ആര്‍സി കോള. റമ്മിലൊഴിച്ചു കഴിക്കാന്‍ മറ്റു ഏതു സോഡയെക്കാളും നല്ലതാണു. ഹൈദരാബാദില്‍ നല്ല ഡിമാന്‍ഡ് ഉള്ള സാധനം ആണ്. പല ഫേമസ് റെസ്റ്റാറ്റാന്റിലും ബിരിയാണി + ആര്‍സി കോള എന്ന ബോര്‍ഡ് കാണാം.

എന്റെ വീടീന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഇതിന്റെ ഏക ഫാക്ടറി. പോയി നോക്കിയാല്‍ അറിയാം അവസ്ഥ. തൊഴിലാളികള്‍ക്ക് യൂണിഫോം ഇല്ല, പ്രൊട്ടക്ഷന്‍ ഗീയര്‍ ഇല്ല. മൂത്രമൊഴിക്കാന്‍ ആശ്രയം അടുത്ത പറമ്പ്. ഫുഡ് കഴിക്കുന്നത് റോഡ്‌സൈഡില്‍. അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഫങ്ഷന്‍ ഹാളിന്റെ പരിസരത്തു. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഒരു പുരുഷനായ മധുവിന് മുന്നൂറ്റന്പത് രൂപ മാത്രം ദിവസക്കൂലി കൊടുക്കുമ്പോള്‍ ഒരു സ്ത്രീക്ക് അതിലും എത്രയോ താഴെ ആയിരിക്കും വെങ്കീസ് കൊടുക്കുന്നത്.

ഇതൊന്നും അന്വേഷിക്കാന്‍ ഒരുത്തനും വരത്തില്ല. കാരണം ഗോവെര്ന്മേന്റില്‍ തന്നെ ഉള്ള റെഡ്ഡിമാരും റാവുമാരും ഒക്കെയാണ് ഇതൊക്കെ നടത്തുന്നത്. അങ്ങനെയുള്ള സ്ഥലത്തേക്കാണ് കിറ്റെക്സ് സാബു ലുങ്കിയുടുത്തു വരുന്നത്. നല്ലതാ സാബുവേ. ആള്‍ക്കാരെ പിഴിയാന്‍ കേരളത്തിനേക്കാളും നല്ല സ്ഥലമാണ് തെലങ്കാന. ശക്തമായ ഗവണ്മെന്റ് സംവിധാനം ഉള്ള കേരളത്തില്‍ ആള്‍ക്കാരെ പട്ടിണിക്കിട്ടു പണിയെടുപ്പിക്കാന്‍ സാബുവിന് പറ്റിയെങ്കില്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കും. നല്ല കൈക്കൂലി കൊടുത്താല്‍ സാബുവിന് വേണമെങ്കില്‍ കൊല വരെ നടത്തവും. ആരും ചോദിച്ചോണ്ടു വരത്തില്ല.

വാല്‍: സാബുവിന് രണ്ടു കാര്യങ്ങള്‍ സംഭവിക്കാം. ഒന്ന്, കൈക്കൂലി കൊടുത്തു സാബു മെഴുകും. രണ്ടു, ഇവിടെ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ റെഡ്ഡിമാരും, റാവുമാരും നായിഡുമാരും കൂടെ ചേര്‍ന്ന് സാബുവിനെ പൊരിച്ചു തിന്നും.

Exit mobile version