കരച്ചിൽ കേട്ട് പരിശോധിച്ചപ്പോൾ ചെറിയ മുറിവ്, പൂച്ച മാന്തിയതെന്നും സംശയിച്ചു; പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം; വിഷജീവി കടിച്ചതെന്ന് സംശയം

ചിറ്റൂർ: വിഷമുള്ള അജ്ഞാത ജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീടിനകത്ത് വെച്ചാണ് സംഭവം.

രാവിലത്തെ ഭക്ഷണത്തിനു ശേഷം അമ്മയോടൊപ്പം കട്ടിലിൽ ഇരുന്നു ജനാലയിൽ പിടിച്ചു കളിക്കുകയായിരുന്നു ദേവനന്ദ പെട്ടെന്നു കരഞ്ഞതോടെ അമ്മ നോക്കിയപ്പോൾ കുട്ടിയുടെ കയ്യിൽ ചെറിയ മുറിപ്പാട് മാത്രമാണ് കണ്ടത്. ഈ സമയം സമീപത്തുണ്ടായിരുന്ന പൂച്ചയുടെ നഖം തട്ടിയതായിരിക്കാമെന്നു വീട്ടുകാർ കരുതി സമാധാനിക്കുകയായിരുന്നു.

എന്നാൽ അൽപസമയത്തിനു ശേഷം കുട്ടി വല്ലാതെ അസ്വസ്ഥത കാണിക്കാൻ ആരംഭിച്ചതോടെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പത്തരയോടെ മരണം സംഭവിച്ചു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

ജനാലയിലൂടെയെത്തിയ വിഷമുള്ള ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതാകാനാണു സാധ്യതയെന്നും പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നും പോലീസ് പറഞ്ഞു. അമ്മ: രാഖി. സഹോദരൻ: രോഹിത്ത്.

Exit mobile version