വനിതാ മതില്‍ പണിയാന്‍ ചെന്നാല്‍ തിരിച്ച് പാര്‍ട്ടിക്കകത്തേക്ക് വരേണ്ട.. പിടിച്ച് പുറത്താക്കും, കെ മുരളീധരന്‍; ഭീഷണി കൈയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിനായി പണിയുന്ന വനിതാ മതിലിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് ഭിന്നത. വനിതാ മതിലില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന കെ മുരളീധരന്റെ ഭീഷണിക്കെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം തന്നെ പരസ്യമായി രംഗത്തെത്തി. കെപിസിസി നിര്‍വാഹക സമിതിയംഗവും കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ രാമഭദ്രനാണ് മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.

രാമഭദ്രന്റെ വാക്കുകള്‍..

എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. നാല്‍പ്പത് വര്‍ഷമായി ഞാനും കോണ്‍ഗ്രസില്‍ സജീവമാണ് .ഇത് നവോത്ഥാനത്തിനു വേണ്ടിയുള്ള മതിലാണ്. കേരള ദളിത് ഫെഡറേഷന്റെ പ്രവര്‍ത്തകരും അതില്‍ പങ്കെടുക്കുമെന്നതില്‍ സംശയം വേണ്ട. ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കുന്ന പ്രശ്‌നമില്ല

കൊല്ലത്തു ചേര്‍ന്ന വനിതാ മതില്‍ രൂപീകരണ യോഗത്തില്‍ രാമഭദ്രനും മറ്റൊരു കോണ്‍ഗ്രസ് നേതാവായ മോഹന്‍ ശങ്കറും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് കൊല്ലത്ത് വെച്ചു നടന്ന ഒരു ചടങ്ങില്‍ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്.

Exit mobile version