ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് ബില്ലിന് നല്‍കിയത് 500ന്റെ കെട്ടുകള്‍; പരിശോധനയില്‍ കണ്ടെടുത്തത് ഒന്നരലക്ഷത്തില്‍ കൂടുതല്‍ കള്ളനോട്ട്

കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയത് 1,79,000 രൂപയുടെ കള്ളനോട്ട്. മേത്തല വടശേരി കോളനിയില്‍ കോന്നാടത്ത് ജിത്തുവിന്റെ (കുഞ്ഞന്‍ – 33) പക്കല്‍ നിന്നാണ് കള്ളനോട്ടുകള്‍ പോലീസ് കണ്ടെടുത്തത്.

ചൊവ്വാഴ്ച രാത്രി 10.30നാണ് ജിത്തു സഞ്ചരിച്ച ബൈക്ക് കരൂപടന്നയില്‍ അപകടത്തില്‍പ്പെടുന്നത്. ഇയാളെ അതുവഴിയെത്തിയ യാത്രികര്‍ ചേര്‍ന്ന് മോഡേണ്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും ചെലവായ ബില്‍ അടക്കാനാവശ്യപ്പെട്ടപ്പോള്‍ ഒരുകെട്ട് അഞ്ഞൂറിന്റെ നോട്ടുകളാണ് നല്‍കിയത്. നോട്ടുകള്‍ ടെല്ലിങ്ങ് മെഷീനില്‍ എണ്ണിയപ്പോള്‍ കള്ളനോട്ടുകളാണെന്ന് മനസ്സിലായി.

ഉടന്‍ ആശുപത്രിക്കാര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് 500ന്റെ കള്ളനോട്ടുകെട്ടുകള്‍ ഇയാളുടെ പോക്കറ്റുകളില്‍ നിന്ന് കണ്ടെടുത്തത്. ഇരിങ്ങാലക്കുട പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ഏറ്റെടുത്ത് ജിത്തുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി.

ഗുരുതര പരിക്കോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജിത്തു. പരിക്ക് ഭേദമായാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊടുങ്ങല്ലൂര്‍ പോലീസ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മേത്തല ശ്രീനാരായണ സമാജം ബില്‍ഡിങ്ങില്‍ ഫാന്‍സി സ്റ്റോഴ്‌സ് നടത്തിവന്നിരുന്ന സ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയാണ് ജിത്തു. ഈ പ്രദേശത്ത് ഇയാള്‍ മീന്‍ കച്ചവടം നടത്തിവരികയാണ്.

Exit mobile version