കടുത്ത പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സമ്മതിച്ച് അര്‍ജുന്‍, ആറുവയസുകാരിയെ ഇരയാക്കിയത് മൂന്നു വര്‍ഷത്തോളം! പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരി കടുത്ത പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സമ്മതിച്ച് പ്രതി അര്‍ജുന്റെ മൊഴി. പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചിരുന്നുവെന്ന് അര്‍ജുന്‍ മൊഴി നല്‍കി. പ്രതി അര്‍ജുന്‍ കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും, അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയെന്നും പോലീസ് അറിയിച്ചു.

അര്‍ജുനുമായി നിര്‍ണായക തെളിവെടുപ്പ് ഇന്ന് നടക്കും. കൊലപാതകം നടന്ന ചുരക്കുളം എസ്റ്റേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിനു ശേഷം പ്രതി എവിടെയൊക്കെ പോയി എന്നതിനെ കുറിച്ചും പൊലീസ് ചോദിച്ചറിയും. ചുരക്കുളം എസ്റ്റേറ്റില്‍ 6 വയസ്സുകാരയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ തന്നെ അര്‍ജുന്‍ (22) എന്ന യുവാവിനെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, പെണ്‍കുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അര്‍ജുന്‍ പിടിയിലായത്.

Exit mobile version