കാറിലിരുന്ന് കിരൺ മർദ്ദിക്കാൻ തുടങ്ങി; വിസ്മയ ഓടിക്കയറിയത് റോഡരികിലെ വീട്ടിലേക്ക്; കിരണിനെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

ശാസ്താംകോട്ട: കൊല്ലം നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി നായരുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരൺ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നു. പന്ത്രണ്ടരയോടെയാണ് ശാസ്താംകോട്ട താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ട് മജിസ്‌ട്രേറ്റ് എസ് ഹാഷിം ഉത്തരവായി. 30ന് വൈകീട്ട് തിരികെ ഹാജരാക്കണം.

ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ കിരണിന്റെ ഓഫീസിൽ കൊണ്ടുവന്ന് ചോദ്യംചെയ്തിരുന്നു. വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടിൽപ്പോയി മടങ്ങുമ്പോൾ ഇരുവരും വഴക്കിട്ടതിന് സാക്ഷിയാണ് ഹോംഗാർഡിന്റെ കുടുംബം. ഈ ഭാഗത്തുവെച്ചാണ് കാർ നിർത്തിയും പുറത്തിറങ്ങിയും കിരണും വിസ്മയയും വഴക്കായത്. കിരൺ മർദ്ദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തിച്ച് തെളിവെടുത്തത്.

ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിൽ എത്തിച്ച് തെളിവെടുപ്പുനടത്തും. കിരണിന്റെ സാന്നിധ്യത്തിൽ സഹോദരിയെയും സഹോദരീ ഭർത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യും. വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.

Exit mobile version