എന്‍95 മാസ്‌ക് അല്ലെന്ന് പറഞ്ഞ് എനിക്ക് പിഴ 500, സത്യവാങ്മൂലത്തില്‍ നമ്പര്‍ ഇല്ല, അയാള്‍ക്കും 500; കരുണയില്ലാത്ത പെരുമാറ്റത്തിലൂടെ എന്ത് ആനന്ദമാണ് അനുഭവിക്കുന്നത്; മണികണ്ഠന്‍ പട്ടാമ്പി

Manikandan Pattambi | Bignewslive

കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരില്‍ പോലീസ് അനാവശ്യ പിഴ ഈടാക്കുന്നുവെന്ന പരാതിയുമായി നടന്‍ മണികണ്ഠന്‍ പട്ടാമ്പി. തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചായിരുന്നു താരത്തിന്റെ ചോദ്യം. തൊട്ടടുത്തുള്ള കടയിലേക്ക് പോകാന്‍ സത്യവാങ്മൂലം എഴുതിയില്ലെന്ന കാരണത്താല്‍ തടഞ്ഞുനിര്‍ത്തിയ തന്നെ വച്ചിരിക്കുന്ന മാസ്‌ക് യഥാര്‍ഥത്തില്‍ എന്‍ 95 അല്ല എന്നുപറഞ്ഞ് 500 രൂപ പിഴയടപ്പിച്ചുവെന്ന് മണികണ്ഠന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുഭവം വെളിപ്പെടുത്തിയത്. സത്യവാങ്മൂലത്തില്‍ നമ്പര്‍ ഇല്ലെന്ന് കാണിച്ച് മറ്റൊരാള്‍ക്കും 500 രൂപ പിഴയീടാക്കിയതായും മണികണ്ഠന്‍ കുറിക്കുന്നു.

മണികണ്ഠന്റെ വാക്കുകളിലേയ്ക്ക്;

പലതും നടപ്പിലാകുന്ന വഴി….! കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കയ്യില്‍ വച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിയ്ക്ക് തര്‍ക്കമില്ല. എന്നാല്‍ വീട്ടില്‍ നിന്നും തൊട്ടടുത്ത കടയിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലം കയ്യില്‍ വേണമെന്നത് എന്തുകൊണ്ടോ എന്റെ ചെറിയ ബുദ്ധിയില്‍ ധാരണയില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് തലയില്‍ മുടില്ലാത്ത പോലീസുകാരന്‍ എന്നോട് കണ്ണുരുട്ടി. താമസിക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതന്നമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല.

മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും. ഞാനെന്നും കാണാറുള്ളതല്ലേ…? പ്രതിരോധിക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോള്‍ അയാള്‍ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി. ”താന്‍ കൂടുതല്‍ സംസാരിയ്ക്കണ്ട, ഡമ്പിള്‍ മാസ്‌ക് വേണ്ടതാണ് പൊറത്തെറങ്ങുമ്പൊ…. ഇല്ലല്ലോ…..?” N95 ആണെന്ന് ഞാന്‍. ‘N95, അതെഴുത്ത് മാത്രമേയുള്ളൂ” എന്നയാള്‍. അത് ഞാനെഴുതിയതല്ല, എനിക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട. ഇങ്ങനെ ശൂന്യനായി പ്രതികരിക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാന്‍ തിരിച്ചു പോന്നു.

അയല്‍ക്കാരനായ ഒരാളുടെ കയ്യില്‍ മേല്‍പ്പറഞ്ഞ സത്യവാങ്മൂലമുണ്ട്, പക്ഷേ അതില്‍ ഫോണ്‍ നമ്പര്‍ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സര്‍ക്കാരിലേക്കുള്ള സംഭാവനയായി കരുതി ഞാന്‍ സമാധാനപ്പെട്ടു. അയാള്‍ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ…? ഈ അടുത്ത ദിവസം എണ്‍പതു വയസ്സിനു മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിതാ പൊലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ടുകാണും.

പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നല്ലതിനു വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്‌മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിക്കാന്‍ ആര് വരുമെന്നു വേണം നമ്മള്‍ വിചാരിക്കാന്‍…?! നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിക്കാനേ കഴിയുന്നില്ല.

സാര്‍, മാസാമാസം മുടങ്ങാതെ സര്‍ക്കാര്‍ തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല. അത് മഹാഭാഗ്യം….! എന്നാല്‍ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിക്കാനുള്ള അധികാരത്തിന്റെ സപ്പോര്‍ട്ടായിട്ട് ദയവ് ചെയ്ത് കാണക്കാക്കരുത്. കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യര്‍ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ചിന്തിക്കുക. അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട് ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്. കൈ മെയ് മറന്ന് കര്‍മ്മരംഗത്ത് മുഴുകിയിരിക്കുന്ന ആയിരക്കണക്കിനു വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളോടൊക്കെ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലില്‍ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ..

മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കില്‍ നിന്നും വിളി വരും, ലോണ്‍ അടവിന്റെ കാര്യം പറഞ്ഞ്. നാട് മുഴുവന്‍ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനില്‍ക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാന്‍ പറയുന്നതിന്റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളില്‍ തെളിയുന്നില്ല. ബാങ്കുകാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം. പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും.

പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കില്‍ ജപ്തി ചെയ്തു കൊണ്ടുപൊയ്‌ക്കോളൂ…. ആര്‍ക്കും അഭിമാനക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ… അല്ലാതെ ഇത്തരം പിടിച്ചുപറികളും ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ചാവും. ഇന്നലെ ഒരച്ഛനും അമ്മയും അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്….! കരുണ കാണിക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ…?

Exit mobile version