പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ അഴുക്ക് പുരണ്ട വസ്ത്രവുമായി നിന്ന ആദിവാസി യുവാവിന് സ്വന്തം ഉടുമുണ്ടും ടീഷര്‍ട്ടും ഊരി നല്‍കി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുനന് അഭിനന്ദന പ്രവാഹം

CPM Branch Secretary | Bignewslive

മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ അഴുക്കുപുരണ്ട വസ്ത്രവുമായി നിന്ന ആദിവാസി യുവാവിന് സ്വന്തം ഉടുമുണ്ടും വസ്ത്രവും ഊരി നല്‍കി സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ വെണ്‍മണി. ചിത്രം ഇതിനോടകം സൈബര്‍ രംഗത്ത് തരംഗമായി കഴിഞ്ഞു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതി മിനിയുടെ ഭര്‍ത്താവ് ഗോപിക്കാണ് അര്‍ജുന്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ച് നല്‍കിയത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലന്‍സിലും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തി.

ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയ തുമായിരുന്നില്ല, പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കൈയ്യില്‍ പണവുമില്ലായിരുന്നു. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളും തുറന്നിരുന്നില്ല.

ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, അര്‍ജുന്‍ താനിട്ടിരുന്ന വസ്ത്രം ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു. സംഭവം നടക്കുന്നതിനിടയില്‍ അര്‍ജുന്‍ അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുകായിരുന്നു. നന്മ മനസിന് കൈയ്യടിക്കുകയാണ് ഇന്ന് സോഷ്യല്‍മീഡിയ. മാനവികതയുടെ സൗന്ദര്യം ഇത്ര മേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….? എന്ന് കുറിച്ച് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകള്‍ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മാനവികതയുടെ സൗന്ദര്യം ഇത്ര മേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….?
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കുന്ന യുവാവിന്റെ ചിത്രമാണിത്..
തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.ഐ.എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ വാളാട് മേഖല പ്രസിഡന്റും ആയ അര്‍ജുന്‍ വെണ്‍മണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുനന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലന്‍സിലും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തുകയായിരുന്നു ..
ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഭര്‍ത്താവായ ഗോപിയാണ് ആംബുലന്‍സില്‍ കൂടെ പോകേണ്ടത്. കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ല. കൂടാതെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാന്‍ ….

ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അര്‍ജുന്‍ ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു.. മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകള്‍ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു…. ഇതിനിടയില്‍ അര്‍ജുന്‍ അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രമാണിത്.. പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ ….

Exit mobile version