കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ വിടവാങ്ങി

കൊച്ചി: പ്രമുഖ കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ(73) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലായിരിക്കവേയാണ് മരണം. ഭക്തിഗാനങ്ങൾ ഉൾപ്പെടെ 500 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ് രമേശൻ നായരുടെ ജനനം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.

1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള രമേശൻ നായരുടെ പ്രവേശനം. പിന്നീട് നിരവധി സിനിമകൾക്ക് ഗാനങ്ങളൊരുക്കി. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്നു. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാൻ പുരസ്‌കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നീയെൻ കിനാവോ, എന്നും നിന്നെ പൂജിക്കാം, ഓ പ്രിയേ, ഒരു രാജമല്ലി വിരിയുന്ന പോലെ, കിളിയേ കിളിയേ, അമ്പാടിപ്പയ്യുകൾ മേയും, മിന്നാമിന്നി ഇത്തിരിപ്പൊന്നേ, മയിലായ് പറന്നു വാ, എല്ലാം മറക്കാം, ആവണി പൊന്നൂഞ്ഞാൽ, തുടങ്ങി നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ രമേശൻ നായരുടെ തൂലികയിൽനിന്ന് പിറന്നതാണ്.

Exit mobile version