”ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ’; വൈറലായി കേരള പോലീസിന്റെ കുറിപ്പ്, കൈയ്യടി

POLICE | bignewslive

കൊച്ചി: കേരള പോലീസ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജില്ലാ പോലീസ് ഓഫീസില്‍ തപാല്‍ മാര്‍ഗം ലഭിച്ച ഒരു കത്തുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ ഇടപെടല്‍ കാരണം ഒരു യുവാവിന്റെ ജീവിതം മാറി മറിഞ്ഞതാണ് കുറിപ്പിന്റെ ഉള്ളടക്കം.

ഫേസ്ബുക്ക് പോസ്റ്റ്:

സമയം കിട്ടിയാല്‍ ഇതൊന്നു വായിക്കണേ?? ഇക്കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസില്‍ തപാല്‍ മാര്‍ഗം ഒരു കത്ത് അയച്ചു കിട്ടിയിരുന്നു. ഉള്ളടക്കം പരിശോധിച്ചപ്പോള്‍ അത് കരസേനയുടെ ഒരു ഓഫീസില്‍ നിന്നുമുള്ളതാണെന്ന് മനസ്സിലായി.ആ കത്തില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ ഇതാണ്.

കരസേനയുടെ ആര്‍ട്ടിലറി വിഭാഗത്തില്‍ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശിയായ സൈനികന്‍ 2021 മാര്‍ച്ച് മാസത്തില്‍ അവധിയില്‍ പോയതിനുശേഷം തിരിച്ച് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. സൈനികനെ കണ്ടെത്തി, റിപ്പോര്‍ട്ട് നല്‍കണം. ഇതായിരുന്നു ആ കത്തിലെ പരാമര്‍ശങ്ങള്‍.

ജില്ലാ പോലീസ് ഓഫീസില്‍ നിന്നും ഈ കത്ത് കുന്ദംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. കുന്ദംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍, കുന്ദംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 20 വയസ്സുകാരന്‍ സൈനികനെ കണ്ടെത്തുകയുണ്ടായി.

എന്നാല്‍ പോലീസ് അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ട സൈനികന്റെ മാനസികാവസ്ഥ അത്രകണ്ട് സുഖകരമായിരുന്നില്ല. കരസേനയിലെ ഡ്യൂട്ടി ഭാരവും, അച്ചടക്ക ശിക്ഷാ നടപടികളും, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള കര്‍ശന നിയന്ത്രണങ്ങളും അയാളുടെ മാനസിക നിലയില്‍ മാറ്റം വരുത്തിയിരുന്നു.

”ഇനി കരസേനയിലേക്ക് തിരിച്ചു പോകുന്നില്ല”. അന്വേഷിച്ചു ചെന്ന പോലീസുദ്യോഗസ്ഥരോട് അയാള്‍ തീര്‍ത്തു പറഞ്ഞു.

സംസാരത്തിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ അയാളെ നല്ലപോലെ മനസ്സിലാക്കി. അയാളോട് പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച് തിരിച്ചു പോന്നു.

പിറ്റേന്ന് രാവിലെ തന്റെ പിതാവുമൊന്നിച്ച് സൈനികന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്‍സ്‌പെക്ടര്‍ N.A. അനൂപ് കുറേ നേരം അയാളോട് സംസാരിച്ചു. അയാളുടെ മാനസിക വിഷമവും, സൈനിക ജോലിയോടുള്ള താല്‍പ്പര്യക്കുറവും ആ സംസാരത്തില്‍ നിന്നും പോലീസുദ്യോഗസ്ഥര്‍ മനസ്സിലാക്കി. പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റ് അയാളുടെ മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തു. എന്നിട്ട് അയാളെ പറഞ്ഞയച്ചു.

സൈനികന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാനായാല്‍ അയാള്‍ക്ക് സൈന്യത്തില്‍ തിരിച്ചു ചേരാനാകും. അയാളെന്ന വ്യക്തിയിലെ സൈനികനേയും യോദ്ധാവിനേയും നമുക്ക് തിരിച്ചെടുക്കാന്‍ സാധിക്കും. പക്ഷേ, അതിനുവേണ്ടി അയാളുടെ മനസ്സിനെ തിരിച്ചുകൊണ്ടുവരണം.

അയാളുടെ മാനസികാവസ്ഥയിലേക്ക് വിന്‍സെന്റും ഇറങ്ങിച്ചെന്നു. ഡ്യൂട്ടി സമയത്തും അല്ലാതെയും സൈനികനേയും അയാളുടെ മാനസിക വിഷമാവസ്ഥയേയും കുറിച്ച് അയാള്‍ ചിന്തിച്ചു.

സാധാരണ നിലയില്‍ സൈനികനായ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഫയല്‍ ക്ലോസ് ചെയ്യാം. എന്നാല്‍ വിന്‍സെന്റ് അതു ചെയ്തില്ല. കാലതാമസം വന്നാലും സാരമില്ല, ആ ഫയല്‍ വിന്‍സെന്റിന്റെ മേശപ്പുറത്തു തന്നെ ഇരുന്നു.രണ്ടു മൂന്നു ദിവസം കഴിഞ്ഞ് വിന്‍സെന്റ് അയാളെ ഫോണില്‍ വിളിച്ചു. അയാളോട് പോലീസ് സ്റ്റേഷനില്‍ വരുവാന്‍ നിര്‍ദ്ദേശിച്ചു.

അല്‍പ്പസമയത്തിനകം തന്നെ അയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. വിന്‍സെന്റ് അയാളെ പോലീസ് സ്റ്റേഷന്റെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കുറേ നേരം വീട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങള്‍ പങ്കിട്ടു.കുറേ നേരം സംസാരിച്ചതോടെ സൈനികന്‍ വിന്‍സെന്റിന്റെ ഒരു സുഹൃത്തായി മാറി.

തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം വിന്‍സെന്റ് ഇതു തന്നെ ആവര്‍ത്തിച്ചു. സൈനികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും, ഒപ്പമിരുന്ന് ചായ കുടിച്ചും, ഭക്ഷണം കഴിച്ചും അവനെ കൂടെ നിര്‍ത്തി.

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. തന്റെ പരിശീലന കാലഘട്ടം, സൈനിക ക്യാമ്പുകളിലെ ഭക്ഷണം, ജീവിതരീതി, സൈനികര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ തുടങ്ങി എല്ലാം അയാള്‍ വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി.

വിന്‍സെന്റിന് അയാളുടെ മനസ്സിലേക്ക് കയറിച്ചെല്ലാന്‍ കഴിഞ്ഞു. ഒരു ഇന്ത്യന്‍ സൈനികന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും, അവന്‍ എങ്ങിനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്നും വിന്‍സെന്റ് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ അവന്റെ മനസ്സ് വിന്‍സെന്റിനോട് അടുത്തു. ഒരു പോലീസുദ്യോഗസ്ഥന്റേയും സൈനികന്റേയും ഡ്യൂട്ടികള്‍ എങ്ങിനെ പൊരുത്തപ്പെടുന്നുവെന്ന് സൌഹൃദത്തിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കി. വെറുത്തുപോയ സൈനിക സേവനത്തിലേക്ക് അവന്‍ പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി.

അയാള്‍ക്ക് ഒരേ സമയം സുഹൃത്തും, വഴികാട്ടിയും, ബന്ധുവും, പ്രചോദകനും ഒക്കെയായി വിന്‍സെന്റ്. അങ്ങിനെ അവന്‍ സൈനികഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ആശങ്ക കൂടി ബാക്കിയുണ്ട്. സാധാരണ നിലയില്‍ അവധിയില്‍ പോന്ന സൈനികന്‍ നിശ്ചിത സമയത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍, പിന്നീട് പ്രവേശിക്കപ്പെടുമ്പോള്‍ കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും അനുഭവിക്കേണ്ടി വരിക. ഇനിയുമൊരു ശിക്ഷാനടപടി അനുഭവിക്കാനുള്ള ശേഷി അവന് ഇല്ല.

വിന്‍സെന്റ് ഇക്കാര്യം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ N.A. അനൂപിനെ ധരിപ്പിച്ചു. ഉടന്‍ തന്നെ, പോലീസ് സ്റ്റേഷനില്‍ നിന്നും സൈനികന്റെ മേലുദ്യോഗസ്ഥരായ ഓഫീസര്‍മാരെ ടെലിഫോണില്‍ ബന്ധപ്പെട്ട് ഇതിനും പരിഹാരമുണ്ടാക്കി.പിറ്റേന്നു തന്നെ, സൈനികന്‍ വിമാനമാര്‍ഗ്ഗം തന്റെ സൈനികാസ്ഥാനത്ത് എത്തി, ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

തന്റെ വഴികാട്ടിയും, ആത്മസുഹൃത്തുമായ പോലീസുദ്യോഗസ്ഥന്‍ വിന്‍സെന്റിനെ അയാള്‍ മറന്നില്ല. ഡ്യൂട്ടിയില്‍ പ്രവേശിച്ച വിവരം അയാള്‍ വാട്‌സ് ആപ്പിലൂടെ വിന്‍സെന്റിനെ അറിയിച്ചു.”സര്‍, ഞാന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ലഡാക്കിലേക്കാണ് ഞാന്‍ പോകുന്നത്. ഇനി ആറു മാസക്കാലം അവിടെയാണ് പോസ്റ്റിങ്ങ്. ചിലപ്പോള്‍ അവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്……”

കൂടെ യൂണിഫോം ധരിച്ച ഒരു ഫോട്ടോയും.ഈ വാട്‌സ് ആപ്പ് സന്ദേശത്തിന് വിന്‍സെന്റ് നല്‍കിയ മറുപടി ഇങ്ങനെ:”ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? ‘ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി.

പോലീസ് സ്റ്റേഷനുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്,ആ ജീവിതങ്ങളിലൂടെയാണ് ഓരോ പോലീസുദ്യോഗസ്ഥന്റേയും ദൈനംദിന ഡ്യൂട്ടികള്‍ കടന്നുപോകുന്നത്.പ്രിയപ്പെട്ട വിന്‍സെന്റ്,മാതൃകാപരമായ ഡ്യൂട്ടി നിര്‍വ്വഹിച്ച താങ്കള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Exit mobile version