“തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെയാണ്”; വനിത കമ്മീഷന്‍

പാലക്കാട് : നെന്മാറയില്‍ കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെയാണ്. പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തെരഞ്ഞെടുത്ത രീതി ശരിയല്ലെന്നും ജോസഫൈന്‍ പറഞ്ഞു. കാമുകന്‍ റഹ്മാന്റെയും ഒളിവില്‍ കഴിഞ്ഞ സീതയുടെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

സാധാരണ പൊതുജീവിതത്തില്‍ കാണാത്ത അസാധാരണ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ല. ഒരുമിച്ച് ജീവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത രീതിയെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല. ഇത്തരമൊരു രീതിയല്ല പ്രണയിച്ച് ജീവിക്കാന്‍ തെരഞ്ഞെടുക്കേണ്ടതെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

10 വര്‍ഷം മുമ്പ് വീടിനടുത്തുള്ള കാവില്‍ വെച്ച് തങ്ങള്‍ വിവാഹിതരായി എന്നും, തുടര്‍ന്ന് റഹ്മാന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു എന്ന് സജിത മൊഴി നല്‍കി. എന്തുകൊണ്ട് മറ്റൊരു വീടെടുത്ത് താമസിച്ചില്ലെന്ന ചോദ്യത്തോട്, സാമ്പത്തിക പരാധിനതകളും വീട്ടുകാരുടെ എതിര്‍പ്പ് ഭയന്നുമാണ് അങ്ങനെ ചെയ്യാതിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞുവെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

റഹ്മാന്റെയും സജിതയുടെയും വാദത്തില്‍ അവിശ്വസനീയതയുണ്ടെന്ന്, സജിത 10 കൊല്ലം താമസിച്ച മുറി പരിശോധിച്ച് ജോസഫൈന്‍ പറഞ്ഞു.അതിന്റെ സാങ്കേതികത്വങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. വാര്‍ത്തകള്‍ സത്യമാണെന്നാണ് നെന്മാറ സിഐ പറഞ്ഞത്. എന്നാല്‍ സജിതയെ കാണാതായെന്ന പരാതിയില്‍ പോലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

Exit mobile version