മുന്‍ എംപി പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും; സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണയായി.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്‌സഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച സതീദേവി 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രനോടാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടത്.

സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.

ടെലിവിഷന്‍ ഫോണിംഗ് പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയോട് മോശമായി പെരുമാറിയത് വിവാദമായതിനെ തുടര്‍ന്നായിരുന്നു മുന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു.

1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണ് സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി ശ്രീദേവി, എം കമലം, കെസി റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.

Exit mobile version