അമിത്ഷായെ കാണാനായില്ല? വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ പോയ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നു

ന്യൂഡല്‍ഹി: കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട ബിജെപി മുമ്പെങ്ങുമില്ലാത്തത്രയും നാണക്കേടിലായിരിക്കുകയാണ് ഇപ്പോള്‍. തുടരെ ഉയരുന്ന വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇതുവരെയും കാണാനാവാത്തതിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നതെന്നാണ് സൂചന. ബുധനാഴ്ച അമിത് ഷായെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുമതി കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സുരേന്ദ്രനൊപ്പം കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ജെപി നദ്ദ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം കിട്ടിയിട്ടും കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരെ, കള്ളക്കേസുകള്‍ക്കെതിരെ, ബിജെപിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീച പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നായിരുന്നു നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ പ്രതികരിച്ചത്.

Exit mobile version