പത്തുകൊല്ലത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്നും റഹ്‌മാനും സജിതയ്ക്കും പുതുജീവിതം, സഹായഹസ്തവുമായി എത്തി പോലീസും നാട്ടുകാരും

വിത്തനശ്ശേരി: വീട്ടുകാര്‍ അറിയാതെ കാമുകിയെ യുവാവ് പത്തുകൊല്ലത്തോളം തന്റെ വീട്ടില്‍ താമസിപ്പിച്ച വാര്‍ത്ത ഇനിയും കേരളക്കരയ്ക്ക് വിശ്വസിക്കാനായിട്ടില്ല. പത്തുകൊല്ലത്തെ ഒറ്റമുറിജീവിതത്തില്‍നിന്നും മോചിതരായ സജിതയ്ക്കും റഹ്‌മാനും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് പോലീസും നാട്ടുകാരും.

നെന്മാറ പോലീസിന്റെ വകയായി മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച പാചകവാതകവും സ്റ്റൗവുമെത്തി. കൂടാതെ പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പോലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. തടവുജീവിതത്തില്‍ നിന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം സജിനയുടെയും റഹ്‌മാന്റെയേും മുഖത്ത് വിരിഞ്ഞു. രമ്യ ഹരിദാസ് എം.പി. ഉള്‍പ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായെത്തിയതോടെ ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു.

”സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. സാഹചര്യംകൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്”- റഹ്‌മാന്‍ പറഞ്ഞു. ”എന്നെ വിശ്വസിച്ച് കൂടെവന്ന സജിതയെ ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. എന്നെ വിട്ടുപോകാന്‍ അവളും തയ്യാറായില്ല.

10 വര്‍ഷംമുമ്പ് ഇവളെ കൂടെക്കൂട്ടിയാല്‍ സമൂഹം ഒറ്റപ്പെടുത്തുമെന്ന് അറിയാവുന്നതുകൊണ്ടുമാത്രമാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്. പക്ഷേ, അടുത്തകാലത്തായി ശരിയായി ഭക്ഷണം കഴിക്കാന്‍പോലും സാധിക്കാതെ വന്നു. ഒപ്പം വീട്ടുകാര്‍ ചികിത്സയുടെ പേരില്‍ പലേടത്തും കൊണ്ടുപോവാന്‍ തുടങ്ങിയതോടെ ശരിക്കും വിഷമിച്ചു.

അങ്ങനെയാണ് പുറത്തുകടന്ന് സമൂഹത്തില്‍ തലയുയര്‍ത്തി ജീവിക്കാമെന്ന് തീരുമാനിച്ചത്. ലോക്ഡൗണ്‍ ആയതോടെ പണിയും കുറഞ്ഞു. പണിക്കുപോകുന്നതിനിടെ വാടകവീട് അന്വേഷിച്ചു. വിത്തനശ്ശേരിക്കു സമീപം 2000 രൂപയ്ക്ക് വാടകവീട് ലഭിച്ചതോടെ മാര്‍ച്ച് രണ്ടിന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ബസ് കയറി ഇവിടെയെത്തി താമസം തുടങ്ങിയത്.

മൂന്നുമാസമായി ഞങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ദുഃഖമെല്ലാം മറന്ന് ജീവിക്കുകയാണ്. സജിതയുടെ വീട്ടുകാര്‍ വിളിച്ചു സംസാരിക്കുകകൂടി ചെയ്തതോടെ സന്തോഷത്തിലാണ്”- റഹ്‌മാന്‍ പറഞ്ഞു.അതേസമയം, സംഭവത്തിലെ വിശദീകരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് അന്വേഷണം നടത്തി. ഇരുവരും ഒരുമിച്ചുജീവിക്കാന്‍ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പോലീസ് അറിയിച്ചു.

Exit mobile version