നെയ്യാറ്റിന്‍കരയില്‍ കഞ്ചാവടിച്ച് സ്‌കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ വിളിച്ചുണര്‍ത്തി പോലീസ്; ബോധം വീണപ്പോള്‍ അഴിക്കുള്ളിലും! സംഭവം ഇങ്ങനെ

തിരുവനന്തപുരം: കഞ്ചാവടിച്ച് സ്‌കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് എത്തി പിടികൂടി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂര്‍ സ്വദേശി ശോഭലാല്‍, സുധി സുരേഷ് എന്നിവരാണ് അപ്രതീക്ഷിതമായി പോലീസിന്റെ പിടിയിലായത്.

ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സ്‌കൂളിന്റെ മതില്‍ ചാടി ഓടിരക്ഷപ്പെട്ടു. പോലീസ് പിന്നാലെ പാഞ്ഞുവെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ബുധനാഴ്ച രാവിലെ നാട്ടുകാരിലൊരാളാണ് മൂന്ന് യുവാക്കള്‍ സ്‌കൂളിന്റെ വരാന്തയില്‍ പായ വിരിച്ച് കിടന്നുറങ്ങുന്നത് കണ്ടത്.

തുടര്‍ന്ന് ്കൂള്‍ പി.ടി.എ. പ്രസിഡന്റിനെ വിവരമറിയിച്ചു. പി.ടി.എ. പ്രസിഡന്റ് പോലീസിനും വിവരം കൈമാറി. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പിടികിട്ടാപ്പുള്ളികളാണ് ഉറങ്ങുന്നതെന്ന് മനസിലായത്. കഞ്ചാവടിച്ച് കിറുങ്ങി ഉറങ്ങിപ്പോയ മൂവരെയും പോലീസ് വിളിച്ചുണര്‍ത്തുകയായിരുന്നു. ഇവര്‍ കിടന്നിരുന്നതിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും മറ്റു ലഹരിവസ്തുക്കളും കണ്ടെത്തി. സ്‌കൂളില്‍ കിടന്നുറങ്ങിയ മൂന്നു പേര്‍ക്കുമെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ടുപേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി.

Exit mobile version