കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍

K Sudhakaran | Bignewslive

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി കെ സുധാകരന്‍. സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. ഹൈക്കമാന്റിന്റേതാണ് തീരുമാനം. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ. സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.

താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ശേഷം, പിന്തുണ മാനിച്ച് കെ സുധാകരനെ പ്രഖ്യാപിക്കുകയായിരുന്നു.

സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമാണ് കെ സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. പ്രവര്‍ത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വര്‍ഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികള്‍ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് തുടങ്ങിയ വിശേഷണങ്ങള്‍ ഉള്ള നേതാവ് കൂടിയാണ് കെ സുധാകരന്‍. പ്രവര്‍ത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവര്‍ത്തകര്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂര്‍വ്വം നേതാക്കന്‍മാരില്‍ ഒരാളാണ് കെ സുധാകരന്‍.

Exit mobile version