ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി, 6.30 കോടിയും ജില്ലയ്ക്ക് നല്‍കി, തൃശ്ശൂര്‍ മണ്ഡലത്തിന് മാത്രമായി 2 കോടി വേറെയും; നിര്‍ണായക വിവരങ്ങള്‍

തൃശ്ശൂര്‍: കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 9.80 കോടിയോളം തൃശൂരിലേക്ക് കൊണ്ടുവന്ന ധര്‍മ്മരാജന്‍ അതില്‍ 6.30 കോടിയും തൃശൂര്‍ ജില്ലക്ക് കൈമാറിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇതിന് പുറമേ 2 കോടി തൃശൂര്‍ മണ്ഡലത്തിന് മാത്രമായും നല്‍കി. ബാക്കി വന്ന മൂന്നരക്കോടിയുമായി പോകുന്നതിനിടെയാണ് പണം കവരുന്നതും ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കുന്നതും. കവര്‍ച്ചാ കേസിന് പുറമേ പണം എങ്ങനെ എത്തിച്ചു, എവിടെ നിന്നെത്തി തുടങ്ങിയ അന്വേഷണത്തില്‍ നിന്നാണ് നിര്‍ണ്ണായകമായ ഈ വിവരങ്ങള്‍ ലഭിക്കുന്നത്.

തൃശൂര്‍ ജില്ലക്ക് കൈമാറിയ 6.30 കോടിയില്‍ ബാക്കി വന്ന പണം മുഴുവന്‍ എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മാത്രമായി നല്‍കിയതാണ്. കൊടകര കേസന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച് കൂടികാഴ്ച്ചയും നടത്തിയിരുന്നു. മൊഴി എടുക്കുന്നതിനായി ഇദ്ദേഹത്തെ വിളിപ്പിച്ചേക്കും. നേരത്തെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു.

Exit mobile version