ഹ്രസ്വം, കൃത്യം! നാടകീയതകളില്ല, ഉദ്ധരണികളോ കവിതാ ശകലങ്ങളോ ഇല്ല; ഒരു മണിക്കൂറിൽ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റ് അവതരണം നീണ്ടുനിന്നത് കൃത്യം ഒരു മണിക്കൂർ. മുൻധനമന്ത്രിമാരുടെ ബജറ്റ് അവതരണത്തിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ സമയം കൊണ്ടാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. നാടകീയതകളോ കവിതാ ശകലങ്ങളോ മഹാരഥന്മാരുടെ ഉദ്ധരണികളോ അല്ലെങ്കിൽ അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളോ ഒന്നും തന്നെ കെഎൻ ബാലഗോപാലിന്റെ കന്നി ബജറ്റിലുണ്ടായിരുന്നില്ല.

ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂർ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂർത്തിയായി പിരിഞ്ഞു.

ഈ ബജറ്റ് പ്രസക്തമാകുന്നത് തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചും തയ്യാറാക്കി എന്നതുകൊണ്ടുകൂടിയാണ്. ബജറ്റ് ഊന്നൽ നൽകിയത് കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

മുൻഗാമികളായായ ഡോ. തോമസ് ഐസക്കും അന്തരിച്ച കെഎം മാണിയും ബജറ്റുകളിൽ കവിതാശകലങ്ങളോ ഉദ്ധരണികളോ ഉൾപ്പെടുത്തുന്നത് പതിവായിരുന്നു.

Exit mobile version