കൊവിഡ് സംശയത്തെ തുടര്‍ന്ന് ആരും തിരിഞ്ഞു നോക്കിയില്ല; കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. അതേസമയം സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്ന് ഇന്‍ക്വസ്റ്റ് നടത്തിയ മരട് ഇന്‍സ്‌പെക്ടര്‍ വിനോദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി വൈറ്റിലയിലെ വാടക വീട്ടിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. എന്നാല്‍ ശ്രീധന്യയ്ക്ക് കോവിഡ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. .

Exit mobile version