ധൈര്യമുണ്ടെങ്കില്‍ തെളിയിക്ക്; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്

കോഴിക്കോട്: സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖ ശാസ്ത്രീയമായി കെട്ടിച്ചമച്ചതാണെന്ന് പ്രതികരിച്ച കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാനാണ് സുരേന്ദ്രനെ വെല്ലുവിളിച്ചിരിക്കുന്നത്. ശാസ്ത്രീയമായി പരിശോധിച്ച് ശബ്ദരേഖയുടെ ആധികാരികത തെളിയിക്കണം. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് സുരേന്ദ്രന്‍ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരില്‍ വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രന്‍. അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കില്‍ കേസ് കൊടുക്കണം. ശബ്ദരേഖ പരിശോധിക്കണം. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും പ്രസീത പറഞ്ഞു. ഒരു എഡിറ്റിംഗും ആ ഓഡിയോയില്‍ നടത്തിയിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രനും കേസ് കൊടുക്കണം. എന്ത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത അഴിക്കോട് കൂട്ടിച്ചേര്‍ത്തു.

സികെ ജാനുവിന് പണം നല്‍കിയെ ആരോപണം കെ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അതില്‍ ആവശ്യമില്ലാത്തത് കട്ട് ചെയ്യാനും ആവശ്യമായ ഭാഗങ്ങള്‍ ചേര്‍ക്കാനും ഒന്നും ഒരു ബുദ്ധിമുട്ടില്ല എന്ന് ഓര്‍ക്കണമെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട്ട് പ്രതികരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം.

സികെ ജാനുവിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് കാശ് കൈമാറിയത്. കെ സുരേന്ദ്രന്‍ നേരിട്ട് വന്നിരുന്നു. പ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തിയാണ് കൈമാറ്റം നടക്കുന്നത്. കാശ് കൊടുക്കുന്നതിന് മുന്‍പും കെ സുരേന്ദ്രന്‍ ആശയവിനിമയം നടത്തിയിരുന്നു. കാശ് കിട്ടിയെന്നാണ് സികെ ജാനുവും പറഞ്ഞു. മാര്‍ച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലില്‍ സുരേന്ദ്രന്‍ എത്തി. വയനാട്ടില്‍ സികെ ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ കാശ് ചെലവഴിച്ച കാര്യം ബോധ്യപ്പെടുമെന്നും പ്രസീത അഴിക്കോട് പറഞ്ഞു.

Exit mobile version