ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്..! അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി; അന്വേഷണം വിരല്‍ ചൂണ്ടുന്നത് ഹവാല ഇടപാടുകാരിലേക്ക്

കൊച്ചി: ബ്യൂട്ടിപാര്‍ലറിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി ലീന മരിയ പോള്‍. മൊഴിയെടുക്കലിനായി ഇനിയും ഹാജരാകാത്തതിനാല്‍ നടിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയേക്കും.സാമ്പത്തിക തട്ടിപ്പു കേസില്‍ നേരത്തേ പ്രതിയായിട്ടുളള നടി പോലീസില്‍ നിന്നും ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ രണ്ട് പേരടങ്ങുന്ന സംഘം വെടിവയ്പ്പ് നടത്തിയത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോള്‍ ഇതുവരെയും പോലീസിന് മുന്നില്‍ ഹാജരായിട്ടില്ല.

അധോലോക സംഘം നടത്തുന്ന ആക്രമണ രീതിയല്ല, കൊച്ചിയില്‍ ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. അതിനാല്‍ രവി പൂജാരിയുടെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണോയെന്നും സംശയിക്കുന്നു. എന്നാല്‍ പോലീസിന്റെ മറ്റൊരു സംശയം ലീന മരിയ പോളിന് നിരവധി ഹവാല ഇടപാടുകാരുമായും ബന്ധമുണ്ടെന്നാണ്. അതുകൊണ്ട് തന്നെ നടിയുടെ ഇടപാടുകളും സഹായികളെയും കുറിച്ചും അന്വേഷണം നടത്തും.

എന്നാല്‍ നടിയുടെ മൊഴി എടുത്താല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ. ഹൈദരാബാദിലുളള നടി ഇതുവരെയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതാണ് പോലീസ് സംശയത്തോടെ കാണുന്നതും.

Exit mobile version