എപ്പോൾ കേരളത്തിന് വാക്‌സിൻ നൽകും; വെള്ളിയാഴ്ചയ്ക്കകം അറിയിക്കണം; കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

high court

കൊച്ചി: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കുകയും കോവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കകം കേന്ദ്രംവ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കോവിഡ് കേസുകൾ കേരളത്തിൽ ദിനംപ്രതി വർധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

നേരത്തെ ഈ വിഷയത്തിൽ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനായിരുന്നു കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

നിലവിൽ എത്ര സ്റ്റോക്ക് വാക്‌സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്‌സിൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Exit mobile version