‘കോവിഡ് ഭേദമാകും വരെ എന്റെ വീട്ടില്‍ താമസിച്ചോളൂ’: കോവിഡ് ബാധിതയായ ഉമ്മയ്ക്കും മകനും താമസിയ്ക്കാന്‍ വീട് വിട്ടുനല്‍കി അയല്‍വാസിയുടെ പെരുന്നാള്‍ സമ്മാനം

മങ്കട: ‘നിങ്ങള്‍ കോവിഡ് സുഖം പ്രാപിക്കുന്നതു വരെ എന്റെ പുതിയ വീട്ടില്‍ താമസിച്ചോളൂ’ അയല്‍വാസിയുടെ ആ വാക്കുകള്‍ കുറച്ചൊന്നുമല്ല ആ ഉമ്മയ്ക്കും മകനും ആശ്വാസമായത്.

ചെരക്കാപറമ്പ് ഇയ്യം മടക്കല്‍ ഹനീഫയാണ് പെരുന്നാള്‍ സമ്മാനമായി കോവിഡ് ബാധിച്ച ഉമ്മയ്ക്കും മകനും തന്റെ വീട് വിട്ട് നല്‍കിയിരിക്കുന്നത്.

തനിക്കും മകനും കോവിഡ് പോസിറ്റീവായത് മുതല്‍, ഗര്‍ഭിണിയായ മകളെ കുറിച്ചുള്ള ആശങ്കയിലായിരുന്നു അങ്ങാടിപ്പുറം സ്വദേശിയായ വീട്ടമ്മയ്ക്ക്. മകള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ മാറി നില്‍ക്കേണ്ടത് അത്യാവശ്യം, പക്ഷേ 6 അംഗങ്ങളുള്ള കുടുംബത്തില്‍ പ്രത്യേക മുറിയില്‍ മാറിയിരിക്കാന്‍ സൗകര്യവുമില്ല.

അങ്ങനെ പുറത്ത് താമസ സൗകര്യം അന്വേഷിക്കാന്‍ തുടങ്ങി. വാര്‍ഡ് അംഗം തൂമ്പലക്കാടന്‍ ബഷീറിനെ വിവരം അറിയിച്ച് സൗകര്യം അന്വേഷിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ഡൊമിലിസിലറി സെന്റര്‍ ഏറെ ദൂരത്തായുള്ള പൂപ്പലത്താണുള്ളത്.

അവിടേയ്ക്ക് അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചിന്തിക്കുന്നതിനിടെയാണ് ഹനീഫ വീടു വിട്ടുനല്‍കാനുള്ള സന്നദ്ധതയറിയിച്ചത് ബഷീര്‍ ഓര്‍ത്തത്. ഉടനെ തന്നെ ഹനീഫയെ കണ്ടു കാര്യം പറഞ്ഞു.

അങ്ങനെ ആദ്യം തന്നെ റംസാന്‍ പുണ്യമായി അയല്‍വാസിയ്ക്ക് പെരുന്നാള്‍ സമ്മാനമായി വീട് നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹനീഫ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകനും വാര്‍ഡിലെ ആര്‍ആര്‍ടി അംഗം കൂടിയാണ് ഹനീഫ.

Exit mobile version