അമ്മായിയുടെ വീട്ടിലേക്ക് പോയതാ സാറേ…; സത്യവാങ്മൂലമില്ലാതെ യാത്രയ്ക്കിറങ്ങിയവരുടെ കാര്‍ പരിശോധിച്ച പോലീസ് ഞെട്ടി

കോഴിക്കോട്: കോവിഡ് പ്രതിരോധ മാര്‍ഗമായാണ് വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിനെ കാണുന്നത്. അനാവശ്യമായുള്ള ആള്‍ക്കൂട്ടത്തെയും ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രിക്കുന്നതിലൂടെ വലിയൊരു സമൂഹവ്യാപന സാധ്യതയാണ് ഇല്ലാതാക്കാന്‍ കഴിയുന്നത്.

എന്നാല്‍ ഏതുവിധേനയും നിയമലംഘനം നടത്താന്‍ ഒരുങ്ങിയിരിക്കുന്നവരുണ്ട്. അത്തരക്കാര്‍ പുറത്തിറങ്ങാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ വിചിത്രമാണ്.
കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ സംഭവമിങ്ങനെ,

ലോക്ക്ഡൗണിലെ ആദ്യ ദിനം പതിവ് പരിശോധനയ്ക്കിടെ അഡൂര്‍ ഭാഗത്തു നിന്ന് മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കാര്‍ പരിശോധിക്കാന്‍ പോലീസുകാര്‍ കൈ കാണിച്ചു. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരോട് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് മറുപടി.

എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലെ അമ്മായിയുടെ വീട്ടിലേക്ക് പോയതാണെന്നായിരുന്നു മറുപടി. മാത്രമല്ല പോലീസിനോട് തട്ടിക്കയറുകയും ചെയ്തു.

കാറിന്റെ ചില്ല് താഴ്ത്തി പരിശോധിച്ചപ്പോള്‍ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരന്‍ പൂച്ച. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ സത്യം പറഞ്ഞു. മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാന്‍ പോയതാണെന്ന്.

അതേസമയം, ലോക്ഡൗണ്‍ ആയിട്ടും പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാനെത്തിയ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version