‘തൃത്താലയ്ക്ക് വേണ്ടത് ഇതൊക്കെയാണ്’; പുതിയ എംഎല്‍എയോട് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞ് വിടി ബല്‍റാം, ഇത്രയും കൊല്ലം നിങ്ങള്‍ പിന്നെ എന്ത് ചെയ്യുകയായിരുന്നുവെന്ന് വിടിയോട് സോഷ്യല്‍ മീഡിയ, ഇത്രകാലം ഫേസ്ബുക്ക് പ്രധാനമന്ത്രി മാത്രമായിരുന്നോയെന്നും പരിഹാസം

vt balram | bignewslive

പാലക്കാട്: തൃത്താലയ്ക്ക് ഇനി എന്തൊക്കെ വികസന പദ്ധതികളാണ് വേണ്ടതെന്ന കാര്യത്തില്‍ പുതിയ എംഎല്‍എ എംബി രാജേഷിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. 15 നിര്‍ദ്ദേശങ്ങളാണ് വിടി ബല്‍റാം മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം വിടിക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും കൊല്ലം എംഎല്‍എ ആയി ഇരുന്നിട്ട് താങ്കള്‍ പിന്നെ എന്താണ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.ഇത്രനാളും നടന്നത് സോഷ്യല്‍ മീഡിയ തള്ളുകള്‍ മാത്രമായിരുന്നോ എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

തൃത്താലയുടെ പ്രതിനിധിയായി ഇനിമുതല്‍ ആരെയാണ് വേണ്ടത് എന്ന് ഇക്കഴിഞ്ഞ ദിവസം ഈ നാട്ടുകാര്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്റെ ആദ്യ പ്രതികരണത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നത് പോലെ വിനയപുരസ്സരം ആ ജനവിധിയെ ഉള്‍ക്കൊള്ളുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ജനപ്രതിനിധിക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു. ഭരണപക്ഷത്തെ എംഎല്‍എ എന്ന നിലയിലും ഏറെക്കാലത്തിന്നു ശേഷം തൃത്താലയില്‍ നിന്നൊരാള്‍ മന്ത്രി പദവിയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലും കുറേയേറെ കാര്യങ്ങള്‍ നാടിനു വേണ്ടി ചെയ്യാന്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് അവസരമൊരുങ്ങുകയാണ്. വിവിധ ഘട്ടങ്ങളിലായി പൈപ്പ് ലൈനിലുള്ള ചില പദ്ധതികളും മറ്റ് ചില പൊതു വിഷയങ്ങളും താത്പര്യമുള്ളവരുടെ മുന്നിലേക്ക് ചൂണ്ടിക്കാണിക്കുന്നു:

1) തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചാവിഷയമായ തൃത്താല സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടം ഇതിനോടകം തന്നെ പണി പൂര്‍ത്തിയാവാറായിക്കഴിഞ്ഞു. 5 കോടി എംഎല്‍എ ഫണ്ടില്‍ നിന്നുള്ള കെട്ടിടമാണിത്. കിഫ്ബി വഴി 7.5 കോടിയുടെ കെട്ടിട നിര്‍മ്മാണങ്ങള്‍ രണ്ട് മാസം മുന്‍പ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ ഇനി വേണ്ടത് പ്ലേ ഗ്രൗണ്ട്, വഴി വീതികൂട്ടല്‍ അടക്കമുള്ളവക്ക് വേണ്ടി പുതിയ സ്ഥലമേറ്റെടുപ്പാണ്. ഹോസ്റ്റലുകള്‍ക്കായും മറ്റും ഇനിയും ഫണ്ട് അനുവദിപ്പിക്കണം. പുതിയ നിരവധി കോഴ്‌സുകളും ഇവിടേക്കായി അനുവദിക്കാന്‍ അനുഭാവ സമീപനമുള്ള ഒരു സംസ്ഥാന സര്‍ക്കാരിന് സ്വാഭാവികമായും കഴിയും.പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയും അനുവദിക്കപ്പെടാന്‍ അര്‍ഹതയുള്ള സ്ഥലമാണ് തൃത്താല. അതിനായുള്ള പരിശ്രമങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

2) തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഉന്നയിക്കപ്പെട്ട കുടിവെളള പ്രശ്‌നവും ശാശ്വതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അതിന് കാരണമായി തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചിരുന്നത് പോലെ പുതിയ കുടിവെള്ള പദ്ധതികള്‍ ഒന്നും ഇവിടെ ആവിഷ്‌ക്കരിക്കാത്തത് കൊണ്ടല്ല പ്രശ്‌നം. തൃത്താലയില്‍ വാട്ടര്‍ അതോറിറ്റിയുടെ വലിയ കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ആനക്കര, പട്ടിത്തറ, കപ്പൂര്‍ എന്നീ മൂന്ന് പഞ്ചായത്തുക്കള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇതില്‍ നിന്ന് 12000 ഓളം പുതിയ വീട്ടുകണക്ഷനുകളും നല്‍കി വരുന്നുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കണം. പൈപ്പ് ലൈനുകള്‍ കൂടുതല്‍ നീട്ടാനുള്ള അധിക ഫണ്ട് അനുവദിക്കണം. നേരത്തേ നിലവിലുള്ള പാവറട്ടി ശുദ്ധജല പദ്ധതിയില്‍ നിന്ന് തൃത്താല മണ്ഡലത്തിലെ പഞ്ചായത്തുകളെ വേര്‍പ്പെടുത്തി പ്രത്യേക പദ്ധതിയാക്കി മാറ്റണം. പരുതൂരിനൊപ്പം പട്ടാമ്പി മണ്ഡലത്തിലെ തിരുവേഗപ്പുറക്കും മുതുതലക്കും വേണ്ടിയുള്ള പുതിയ സമഗ്ര പദ്ധതിയും ആവിഷ്‌ക്കരിക്കപ്പെടണം. ഇക്കാര്യങ്ങളൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷമായി തീരുമാനമാവാതെ ജലവിഭവ വകുപ്പിന്റെ പരിഗണനയിലാണ്.

3) പരുതൂര്‍ പഞ്ചായത്തില്‍ കിഫ്ബി വഴി പ്രഖ്യാപിച്ചിരുന്ന കരിയന്നൂര്‍, സുശീലപ്പടി റയില്‍വേ ഓവര്‍ബ്രിജുകള്‍ക്ക് സര്‍ക്കാര്‍ ഒരുപാട് മലക്കം മറിച്ചിലുകള്‍ക്ക് ശേഷം അനുകൂല തീരുമാനം പ്രഖ്യാപിച്ചത് അവസാന കാലത്താണ്. തുടര്‍ഭരണ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഈയടുത്ത മാസങ്ങളില്‍ത്തന്നെ അതിന്റെ നിര്‍മ്മാണമാരംഭിക്കാന്‍ കഴിയും.

4) ചാലിശ്ശേരി ആശുപത്രി വികസനത്തിന് എന്‍എച്ച്എം വഴി ഒന്നര കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗജന്യ ഡയാലിസിസ് സെന്ററടക്കം പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയുടെ ആവശ്യമനുസരിച്ച് ഇതപര്യാപ്തമാണ്. 10 കോടിയെങ്കിലുമനുവദിച്ച് മികച്ച നിലവാരത്തിലുള്ള കെട്ടിടം ഇവിടെ ഉണ്ടാവണം. ഡയാലിസിസ് സെന്റര്‍ 20 മെഷീനെങ്കിലും ഉള്ള നിലയിലേക്ക് വിപുലീകരിക്കണം. തൃത്താല അടക്കമുള്ള മറ്റ് ആശുപത്രികള്‍ക്കും വലിയ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കണം.

സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജിന് ഏറ്റവും അര്‍ഹതയും പ്രയോജന സാധ്യതയുമുള്ള നാടാണ് തൃത്താല. ഒറ്റയടിക്ക് ബുദ്ധിമുട്ടാണെങ്കിലും ഇതിനായുള്ള പരിശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത് വലിയ നേട്ടമായിരിക്കും.ആയുര്‍വ്വേദ രംഗത്ത് ഉന്നത നിലവാരമുള്ള നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവരെക്കൂടി സഹകരിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള ഒരു ഗവേഷണ സ്ഥാപനവും ലക്ഷ്യമാക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രൊപ്പോസല്‍ ആരോഗ്യ വകുപ്പിന് മുന്നിലുണ്ട്.

5) കുറ്റിപ്പുറം -കുമ്പിടി -തൃത്താല -പട്ടാമ്പി – ഷൊര്‍ണൂര്‍ റോഡ്, പട്ടാമ്പിയില്‍ ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം എന്നിവ അഞ്ച് വര്‍ഷമായി കിഫ്ബിയുടെ സാങ്കേതികത്വങ്ങളുടെ പേരില്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അതിന് അനുമതി ലഭിച്ച് പണി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മല – വട്ടത്താണി റോഡ്, പടിഞ്ഞാറങ്ങാടി- മണ്ണിയം പെരുമ്പലം റോഡ് എന്നിവയും കിഫ്ബിയുടെ പേരില്‍ ശാപമോക്ഷം കാത്ത് കിടക്കുകയാണ്.

കാഞ്ഞിരത്താണി കോക്കൂര്‍ റോഡ് 5 കോടി, പരുതൂരിലെ പാലത്തറ ഗേറ്റ് അഞ്ചുമൂല റോഡ് 5 കോടി, ആനക്കര ഡയറ്റ് കണ്ടനകം റോഡ് 2 കോടി, എന്നിവക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണം ഈ സീസണില്‍ത്തന്നെ പൂര്‍ത്തീകരിക്കാവുന്നതാണ്.

6) കോക്കാട്-ഒതളൂര്‍-മലമക്കാവ് റോഡ്, മല- വട്ടത്താണി റോഡ്, ചാലിശ്ശേരി ഹെല്‍ത്ത് സെന്റര്‍ റോഡ് എന്നിവക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജിഎസ് വൈ പദ്ധതിയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഉടന്‍ നിര്‍മ്മാണമാരംഭിക്കാവുന്നതാണ്.

7) മുടങ്ങിക്കിടക്കുന്ന കൂട്ടക്കടവ് റഗുലേറ്റര്‍ പദ്ധതി തീര സുരക്ഷ ഉറപ്പു വരുത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 40 കോടിയോളം രൂപ അനുഭാവ സമീപനമുള്ള ഒരു സര്‍ക്കാരിന് അനുവദിക്കാന്‍ കഴിയുന്നതാണ്. വെള്ളിയാങ്കല്ലിന്റെ ഇപ്പോള്‍ നടന്നുവരുന്ന നവീകരണ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനും ഏതാണ്ട് 25 കോടി രൂപ വേണ്ടിവരും. കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിജ് പദ്ധതിയും കിഫ്ബിയുടെ കുരുക്കിലകപ്പെട്ടിരിക്കുകയാണ്.

?? പട്ടിക്കായല്‍, പുളിയപ്പറ്റക്കായല്‍ എന്നിവയെ ഉപയോഗപ്പെടുത്തി പുഞ്ചകൃഷി വ്യാപനത്തിനായുള്ള വലിയ പദ്ധതികള്‍ പുതിയ പഞ്ചായത്ത് ഭരണസമിതികള്‍ നബാര്‍ഡ് സഹായത്തോടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അവക്കാവശ്യമായ ഗ്യാപ് ഫണ്ടുകള്‍ കണ്ടെത്തി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. പരുതൂര്‍, ആനക്കര, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും നെല്‍ക്കൃഷിക്ക് നല്ല പിന്തുണ നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ ഇനിയും വേണം. തൃത്താല, നാഗലശ്ശേരി എന്നിവക്ക് പ്രയോജനം ചെയ്യുന്ന തേനാമ്പാറ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.

9) കിഫ്ബി വഴി വിവിധ സ്‌ക്കൂളുകളില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന പദ്ധതികളില്‍ മിക്കതും തുടങ്ങിയിട്ടില്ല. കുമരനെല്ലൂര്‍ സ്‌ക്കൂള്‍ 3 കോടി, ഗോഖലെ 3 കോടി, ആനക്കര 3 കോടി, മേഴത്തൂര്‍ 3 കോടി, ചാത്തന്നൂര്‍ 3 കോടി, ഡയറ്റ് ലാബ് സ്‌ക്കൂള്‍ 3 കോടി എന്നിവയാണ് പ്രഖ്യാപനത്തില്‍ മാത്രം നില്‍ക്കുന്നവയില്‍ ചിലത്. പാലക്കാട് ജില്ലയില്‍ മാത്രം ഇങ്ങനെ 60 ഓളം സ്‌ക്കൂളുകളുണ്ട്. തുടര്‍ ഭരണത്തിലെങ്കിലും ഇവ യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. കക്കാട്ടിരി, കോതച്ചിറ എന്നിവയെ ഹൈസ്‌ക്കൂളായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ തലത്തില്‍ യാഥാര്‍ത്ഥ്യമാക്കാവുന്ന വികസന സ്വപ്നമാണ്.

10) ചാത്തന്നൂരിലെ കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്കും കൂറ്റനാട്ടെ കൗശല്‍ കേന്ദ്രയും കൂടുതല്‍ ആധുനികവും ഉപകാരപ്രദവുമായ കോഴ്‌സുകള്‍ ആരംഭിച്ച് മികച്ച നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കി വികസിപ്പിക്കേണ്ടതാണ്.

11) ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ബജറ്റിലൂടെ അംഗീകരിച്ച കുമരനെല്ലൂരിലെ മഹാകവി അക്കിത്തം സ്മാരകം യാഥാര്‍ത്ഥ്യമാവണം. ഒരു മികച്ച സാഹിത്യ ഗവേഷണ സ്ഥാപനമായി അത് വളര്‍ത്തിയെടുക്കപ്പെടണം.

12) വെള്ളിയാങ്കല്ലിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാമമാത്രമായ ഫണ്ടാണ് ഇവിടേക്ക് ടൂറിസം വകുപ്പ് അനുവദിക്കുന്നത്. പന്നിയൂര്‍ തുറ, കൂറ്റനാട് ടിപ്പുവിന്റെ കോട്ട അടക്കമുള്ളിടത്തും പുതിയ ടൂറിസം പദ്ധതികള്‍ക്കായി പണമനുവദിക്കാന്‍ സര്‍ക്കാരിന് കഴിയും.

13) സ്‌പോര്‍ട്ട്‌സിനോട്, പ്രത്യേകിച്ച് ഫുട്‌ബോളിനോട് വലിയ താത്പര്യമുള്ള ഒരു നാടാണിത്. ചാത്തന്നൂരില്‍ പൂര്‍ത്തിയാക്കിയ ഫുട്‌ബോള്‍ ടര്‍ഫിനും സിന്തറ്റിക് ട്രാക്കിനോടുമൊപ്പം ഇനി ഗാലറിയും ഹോസ്റ്റല്‍ സൗകര്യവുമൊരുക്കി ഒരു സ്‌പോര്‍സ് സ്‌ക്കൂളായി അതിനെ മാറ്റണം. തൃത്താലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തേയും പഞ്ചായത്ത് സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കണം. പരുതൂര്‍ അടക്കമുള്ളിടത്ത് പുതിയ ഗ്രൗണ്ടുകള്‍ക്കുള്ള മുറവിളി ശക്തമാണ്.

14) കോടനാട്ടെ ടാര്‍ മിക്‌സിംഗ് പ്ലാന്റ് അടക്കം വലിയ പരിസ്ഥിതിനാശം വരുത്തി വയ്ക്കുന്ന ചില സ്ഥാപനങ്ങള്‍ പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായി നിലനില്‍ക്കുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ സംരക്ഷണയിലാണ്. തുടര്‍ ഭരണത്തിലെങ്കിലും ജനങ്ങള്‍ക്കനുകൂലമായ എന്തെങ്കിലും മാറ്റമുണ്ടാവാന്‍ ആഗ്രഹിക്കുന്നു.

തത്വദീക്ഷയില്ലാത്ത ചെങ്കല്‍ ഖനന പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നിലം നികത്തലും തൃത്താലയുടെ പരിസ്ഥിതിയേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ട്. ഭാരതപ്പുഴയില്‍ നിന്ന് വീണ്ടും വ്യാപകമായി മണലെടുത്ത് ലാഭമൂറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലോബികളും സജീവമാണ്. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ പുതിയ സര്‍ക്കാരിന്റേയും ജനപ്രതിനിധിയുടേയും ഇടപെടല്‍ ശ്രദ്ധാപൂര്‍വ്വം ഉറ്റുനോക്കുന്നു.

15) സര്‍ക്കാരിലെ ചിലരുടെ നിക്ഷിപ്ത അജണ്ടകള്‍ കാരണം ജനങ്ങള്‍ക്ക് ഇനിയും പ്രയോജനക്ഷമമാവാത്ത കൂറ്റനാട് ടേയ്ക് എ ബ്രേയ്ക്ക് പോലുള്ള വിവാദ പദ്ധതികളുടെ കാര്യത്തില്‍ ഇനിയെങ്കിലും ഉചിതമായ തീരുമാനമുണ്ടാവണം.

വികസന കാഴ്ചപ്പാടുകളും മുന്‍ഗണനകളും കാലാകാലങ്ങളില്‍ മാറിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമെന്ന് തോന്നിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ. എന്തു തന്നെയായിരുന്നാലും നാടിന്റെ നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പുതിയ ജനപ്രതിനിധിയോട് പൂര്‍ണ്ണമായും സഹകരിക്കുന്ന തീര്‍ത്തും ജനാധിപത്യപരവും ഉത്തരവാദബോധവുമുള്ള സമീപനമായിരിക്കും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള നാല് പഞ്ചായത്ത് ഭരണസമിതികളും സ്വീകരിക്കുക എന്നുറപ്പ് തരുന്നു.

തൃത്താലയുടെ വികസന ഭാവിയുടെ ബറ്റോണ്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പുതിയ പ്രതിനിധിക്ക് സന്തോഷപൂര്‍വ്വം കൈമാറുന്നു. അധികാരത്തിന്റെയും പദവികളുടേയും ആടയാഭരണങ്ങളില്ലാതെ, പൊതു ജീവിതത്തിന്റെ നൈരന്തര്യത്തില്‍, തൃത്താലയിലെ ഏറ്റവും സാധാരണ സിറ്റിസണായി, എന്റെ പ്രിയപ്പെട്ട നാട്ടില്‍ ഞാനുണ്ടാവും. എന്നും.

Exit mobile version