പോലീസിനോട് അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ചോദിച്ചു; പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസിന്റെ പ്രതികാരം

പോലീസിനോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ച യുവാവിനു ഫോര്‍ട്ട് പോലീസിന്റെ വക കേസും പൊല്ലാപ്പും.

Police

കൊച്ചി: പോലീസിനോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ച യുവാവിനു ഫോര്‍ട്ട് പോലീസിന്റെ വക കേസും പൊല്ലാപ്പും. നെയ്യാറ്റിന്‍കര സ്വദേശി മിഥുനാണു ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയില്‍നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ടു പവര്‍ഹൗസ് ജങ്ഷനു സമീപമായിരുന്നു സംഭവം. പോലീസ് ജീപ്പില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്ന പ്രൊബേഷന്‍ എസ്‌ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചതാണു മിഥുനു വിനയായത്.

പോലീസുകാരനോടാണോ ചില്ലറ ചോദിക്കുന്നത് എന്ന് ആക്രോശിച്ച എസ്‌ഐ, മിഥുനെ ജീപ്പിന്റെ പിറകില്‍ ചാരി നിര്‍ത്തി. ഇതിനെതിരെ സംഭവം കണ്ടുനിന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എസ്‌ഐ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത മിഥുനെതിരെ പെറ്റിക്കേസ് ചാര്‍ജ് ചെയ്തു. എടിഎമ്മില്‍നിന്നു ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടായതിനാലാണു ചില്ലറ തേടി പോലീസിനെ സമീപിച്ചതെന്നു മിഥുന്‍ പറഞ്ഞു. അതേസമയം, മദ്യപിച്ചതിനാണു കേസെടുത്തതെന്നു ഫോര്‍ട്ട് പോലീസ് അറിയിച്ചു.

Exit mobile version