കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരും; മുഖ്യമന്ത്രി

lock down | bignewslive

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗവ്യാപനം കൂടുന്ന ഇത്തരം സാഹചര്യത്തില്‍ ലോക്ക്‌ഡൌണ്‍ കൂടി ആലോചിക്കേണ്ടിവരും.എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകളായി ചുരുക്കും. ഹോട്ടലുകള്‍ക്കു ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പാക്കണം.

റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്കു പ്രാര്‍ഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടേയും കാര്യമല്ല. വലിയ സൗകര്യം ഉള്ളിടത്താണ് 50 പേര്‍. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം വീണ്ടും കുറയ്ക്കണം.

വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും തടസ്സമുണ്ടാകില്ല. ടെലികോം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസ്സമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാട് കൂടുതല്‍ നടത്താന്‍ ശ്രമിക്കണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടുപേര്‍ക്കു യാത്ര ചെയ്യാം. എന്നാല്‍, ഇരുവരും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ബൈക്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കു ഡോക്ടറോ സ്ഥാപനമോ സ്വയം തയാറാക്കുന്ന സത്യവാങ്മൂലമോ ഹാജരാക്കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version