രണ്ടാം ഡോസ് വാക്‌സിന് മുൻഗണന; ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല, സ്‌പോട്ട് അലോട്ട്‌മെന്റുകൾ വഴി വാക്‌സിൻ നൽകാൻ നിർദേശം

തിരുവനന്തപുരം: രണ്ടാംഡോസ് വാക്‌സിന് എടുക്കാൻ ഇനി മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല. സ്‌പോട്ട് അലോട്ട്‌മെന്റുകൾ വഴി വാക്‌സിൻ നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി. രണ്ടാംഡോസ് വാക്‌സിനെടുക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഓൺലൈൻ രജിസ്‌ട്രേഷനിൽ സ്‌പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, രണ്ടാംഡോസ് സ്‌പോട്ട് അലോട്ട്‌മെന്റാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഒന്നാംഡോസ് വാക്‌സിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടരും. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ആശാവർക്കർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരുടെ സഹായത്തോടെ രണ്ടാംഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തണമെന്നും ഇവരെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തി വാക്‌സിൻ നൽകണമെന്നും നിർദേശിച്ചിരിക്കുകയാണ്.

മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിയുള്ളവർക്കും പ്രത്യേക കൗണ്ടർ സജ്ജീകരിക്കണമെന്നും നിർദേശമുണ്ട്. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ നിലവിലുള്ള വാക്‌സിൻ സ്റ്റോക്ക് ഏപ്രിൽ 30ന് ഉപയോഗിച്ച് തീർക്കണം. ബാക്കിവരുന്നവ മേയ് ഒന്നുമുതൽ 45 വയസിന് മുകളിലുള്ളവർക്ക് 250 രൂപയ്ക്കുതന്നെ നൽകണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.

Exit mobile version