ഭർത്താവും ബന്ധുക്കളും വിലക്കിയിട്ടും പ്രണയം; 61കാരനായ ഭർതൃപിതാവിനൊപ്പം യുവതി ഒളിച്ചോടി; മൂത്തകുട്ടിയെ ഉപേക്ഷിച്ചു ഏഴുവയസുകാരനെ ഒപ്പം കൂട്ടി

കണ്ണൂർ: ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിക്കും ഒപ്പമുള്ള മകനുമായി പോലീസ് തെരച്ചിൽ തുടരുന്നു. കണ്ണൂർ വെള്ളരിക്കുണ്ടിലെ യുവതിയാണ് ഭർത്താവിന്റെ 61 വയസായ പിതാവിനും ഏഴുവയസുകാരൻ മകനുമൊപ്പം ഒളിച്ചോടിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഒളിച്ചോടിയത്. റാണിയുടെ ഇളയ മകനായ ഏഴു വയസുകാരനും ഇവർക്കൊപ്പമുണ്ട്. പത്തുവയസുള്ള മൂത്ത കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഇവർ കടന്നുകളഞ്ഞത്.

കോട്ടയം എരുമേലി സ്വദേശിനിയായ റാണി ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യവെയാണ് ഇതേ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പിന്നീട് 12 വർഷങ്ങൾക്കിപ്പുറം ഇവർ ഭർത്താവിന്റെ പിതാവുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് റാണിയും മക്കളും താമസിച്ചിരുന്നത്.

റാണിയും ഭർത്താവിന്റെ പിതാവ് വിൻസന്റുമായി അടുപ്പത്തിലായത് വീട്ടിൽ അറിഞ്ഞതോടെ വലിയ തോതിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. പല തവണ നാട്ടുകാരും ഒടുവിൽ പോലീസും ഈ വിഷയത്തിൽ ഇടപെട്ടു. ബന്ധുക്കളും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും റാണിയും വിൻസന്റും ബന്ധം തുടരുകയായിരുന്നു. ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റി. എന്നാൽ രണ്ടു ദിവസം മുമ്പ് വിൻസന്റ് കണ്ണൂരിൽ നിന്ന് വാഹനം അയയ്ക്കുകയും റാണിയെ തിരികെ എത്തിക്കുകയുമായിരുന്നു. റാണി തിരിച്ചുവന്ന് പിറ്റേ ദിവസമാണ് ഇവർ ഒളിച്ചോടി പോയത്.

വിൻസന്റിന്റെ ഭാര്യ വത്സമ്മ വെള്ളരിക്കുണ്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിച്ചോടിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ പയ്യന്നൂർ പട്ടണ പരിധിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതേ തുടർന്ന് പയ്യന്നൂരിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ പൊലീസ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു ശേഷം റാണിയുടെയും വിൻസന്റിന്റെയും ഫോൺ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.

Exit mobile version