കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാള്‍ മെറിന്‍ യാത്രയായി; 36കാരിയുടെ ജീവനെടുത്തത് മഹാമാരിയും, തീരാനൊമ്പരം

കോട്ടയം: പ്രസവിച്ച് അഞ്ചാം നാള്‍ യുവതി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 36കാരിയായ മെറിന്‍ മാത്യുവിന്റെ വിയോഗം ഇന്ന് നാടിനെ ആകെ കണ്ണീരിലാഴ്ത്തി. ജന്മം നല്‍കിയ കുഞ്ഞിനെ ഒരു നോക്ക് കണ്ടതിന് പിന്നാലെയാണ് മെറിനെ കൊവിഡ് ബാധിച്ചതും, പിന്നാലെ ജീവന്‍ എടുത്തതും. അഞ്ച് നാള്‍ മാത്രം അമ്മയുടെ ചൂടറിഞ്ഞ കുഞ്ഞ് ഇപ്പോള്‍ ബന്ധുക്കളുടെ കൈകളിലാണ്.

ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്പില്‍ പ്രസാദ് പി ഏബ്രഹാമിന്റെ ഭാര്യയാണ് മെറിന്‍ മാത്യു. അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിന്‍. 8 മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9നു മെറിന്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു വട്ടം മെറിനെ കാണിച്ച ശേഷം ബന്ധുക്കള്‍ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. കുഞ്ഞിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. മെറിന് ശ്വാസ തടസ്സം രൂക്ഷമായതോടെ നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തുകയായികയായിരുന്നു. ഞായറാഴ്ച രാത്രിയോടെ മെറിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം ഇന്നലെ മുടിയൂര്‍ക്കര ഹോളിഫാമിലി പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.

Exit mobile version