കോവിഡ് രോഗികൾ കൂടി;കേരളത്തിലും ഓക്‌സിജന്റെ ആവശ്യം ഉയർന്നു; ദിനംപ്രതി രണ്ട് ടൺ അധികം ഓക്‌സിജൻ വേണം

oxygen-

കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കൂടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന കുതിപ്പിന് അനുസൃതമായാണ് ഓക്‌സിജന്റെ ആവശ്യവും ഉയർന്നിരിക്കുന്നത്. ദിവസേന രണ്ടു ടൺ ഓക്‌സിജനാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടൺ ഓക്‌സിജൻ മതിയായിരുന്നുവെങ്കിൽ ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടൺ ആകുമെന്നാണ് ഓക്‌സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടൽ.

കോവിഡിന്റെ തുടക്ക സമയത്ത് കേരളത്തിന് ദിവസേന 30-35 മെട്രിക് ടൺ ഓക്‌സിജൻ മതിയായിരുന്നു. എന്നാൽ, ഇപ്പോൾ 50 ആയി ഉയർന്നു. കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഇതോടെ ഏപ്രിൽ 24ന് മാത്രം കേരളത്തിന് വേണ്ടിവന്നത് 95 ടൺ ഓക്‌സിജനാണ്. കേരളത്തിലെ ആശുപത്രികൾ ഓക്‌സിജൻ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

അതേസമയം, ദിവസേന 200 ടണ്ണോളം ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുള്ളതുകൊണഅട് തൽക്കാലം ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നിലവിൽ തമിഴ്‌നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്. കേരളത്തിന് ആവശ്യത്തിനുള്ള ഓക്‌സിജനുണ്ടെന്നും സിലിൻഡറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും പെസോ നോഡൽ ഓഫീസർ ഡോ. ആർ.വേണുഗോപാൽ പറഞ്ഞു.

Exit mobile version