തീയറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം; മാലിക്, മരയ്ക്കാര്‍ റിലീസ് മാറ്റിയേക്കും

കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകളുടെ പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. അതേസമയം തീയറ്ററുകള്‍ തുറക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും തിയറ്ററുമടകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. ഒന്നുകില്‍ തീയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം, ഏഴ് മണി വരെ പ്രദര്‍ശനം നടത്തി അടയ്ക്കാം. അതല്ലെങ്കില്‍ അടച്ചിടാം, ഇത് തീയറ്ററുടമകള്‍ തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫിയോക് പറയുന്നത്.

സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്. ഇതോടെ വലിയ നഷ്ടത്തിലാണ് തിയറ്റര്‍ പോകുന്നത്.

അതേസമയം, മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രത്തിന്റെയും ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെയും റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് രണ്ട് സിനിമകളും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ റിലീസ് നീട്ടി വയ്ക്കുമെന്നാണ് ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ പറയുന്നത്.

Exit mobile version