പോലീസ് സേനയോട് വിട പറഞ്ഞ് കുവി: ഇനി ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയ്ക്ക് സ്വന്തം

മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്റെ തണലിലേക്ക് തിരികെയെത്തി.

ദുരന്തമുഖത്തുനിന്നും പോലീസ് സേന കൂടെ കൂട്ടിയ കുവി വീണ്ടും നാട്ടിലേക്കെത്തി.
കുവീ… എന്ന് ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മ നീട്ടി വിളിച്ചപ്പോള്‍… എട്ടു മാസം മുമ്പ് കേട്ട ആ ശബ്ദം തിരിച്ചറിഞ്ഞ് കുവി വാത്സല്യത്തോടെ അടുത്തേക്ക് ഓടിയെത്തി.

പിന്നെയുള്ള സ്‌നേഹസംഗമം കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി ആ ഹൃദയസ്പര്‍ശിയായ കാഴ്ച. ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കേട്ടയുടന്‍ തന്നെ കുവി ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നീട് മനുഷ്യനും വളര്‍ത്തു മൃഗങ്ങളും തമ്മിലുള്ള സ്നേഹം വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മൂന്നാറിനെയാകെ കണ്ണീരണിയിച്ചു.

പെട്ടിമുടി ഉരുള്‍പൊട്ടല്‍ നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി.

തൂക്കുപാലത്തിനടിയില്‍ മരച്ചില്ലകളില്‍ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളര്‍ത്തു നായ രാവിലെ മുതല്‍ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥര്‍ അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതില്‍ 16 പേര്‍ രക്ഷപ്പെട്ടു. ധനുഷ്‌കയുടെ അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം പിറ്റേ ദിവസം കണ്ടെത്തിയിരുന്നു.

കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്ത് പരിപാലിച്ചു.

തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം വളര്‍ത്തി സംരക്ഷണം നല്‍കി വരുകയായിരുന്നു. ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നല്‍കിയാണ് പോലീസ് കുവിയെ സംരക്ഷിച്ചിരുന്നത്.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവര്‍ന്ന ഉരുള്‍പൊട്ടലില്‍ ബാക്കിയായ ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതു സംബന്ധിച്ചുവന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു.

തുടര്‍ന്നാണ് മൂന്നാര്‍ ഡി. വൈ. എസ്. പി സുരേഷ് ആര്‍, ഇടുക്കി ഡോഗ് സ്‌ക്വാഡ് ഇന്‍ചാര്‍ജ്ജ് എസ്. ഐ റോയ് തോമസ് എന്നിവരടങ്ങിയ പോലീസ് സംഘം മൂന്നാറില്‍ പളനിയമ്മ താമസിക്കുന്ന വീട്ടില്‍ കുവിയെ എത്തിച്ചു നല്‍കിയത്. മറ്റ് പോലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാല്‍ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുളളു അവള്‍.

അതേസമയം, ഇടുക്കി പോലീസിന്റെ ശ്വാനസേനയുടെ ഭാഗമായ കുവി കഴിഞ്ഞ 8 മാസംകൊണ്ട് പരിശീലനമുറകളെല്ലാം സ്വായത്തമാക്കിയിരുന്നു. ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്മെല്ലിങ് തുടങ്ങിയവയെല്ലാം അവള്‍ പഠിച്ചെടുത്തിരുന്നു.

Exit mobile version