മറ്റൊരു നായയുമായി ഇടപഴകി വീട്ടിലെത്തി: മണം പിടിച്ച് പിണങ്ങിപ്പോയി കുവി; ഭാര്യ പോലും ഇത്രേം പൊസസീവ് അല്ലെന്ന് അജിത്ത്

മൂന്നാര്‍: മൂന്ന് വര്‍ഷം മുമ്പത്തെ പെട്ടിമുടി ദുരന്തഭൂമിയിലെ കണ്ണീര്‍ കാഴ്ചയായിരുന്നു കുവി എന്ന വളര്‍ത്തുനായ. പ്രിയപ്പെട്ട കളിക്കൂട്ടുകാരി രണ്ട് വയസ്സുകാരി ധനുഷ്‌കയുടെ ജീവനറ്റ ശരീരം കണ്ടെത്തിയ കാഴ്ച കണ്ണീരിലലിയിക്കുന്നതായിരുന്നു. അവിടെ നിന്നും കുവി നേരെ എത്തിയത് കേരള പോലീസിന്റെ കെ9 സ്‌ക്വാഡിലെ ഡോഗ് ട്രെയിനറായ അജിത് മാധവന്റെ കൈകളിലാണ്. അജിത്തിന്റെ സ്‌നേഹസംരക്ഷണയിലാണ് കുവി.

ഇപ്പോഴിതാ കുവിയുടെ ഒരു വീഡിയോയാണ് അജിത്ത് പങ്കിട്ടിരിക്കുന്നത്. കുവി ഇപ്പോള്‍ ആളൊരു കില്ലാഡിയാണെന്നാണ് അജിത് പറയുന്നത്. അജിത്തിനോട് അടുപ്പവും സ്‌നേഹവും കൂറും വിശ്വസ്തതയുമെല്ലാമുണ്ട് കക്ഷിക്ക്. മാത്രമല്ല നല്ല പൊസസീവുമാണ് കുവി.

കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവത്തെക്കുറിച്ച് അജിത് പങ്കുവച്ചിരിക്കുകയാണ്. മറ്റൊരു നായയുടെ മണം കിട്ടിയതോടെ കുവി പിണങ്ങി പോയെന്നാണ് അജിത്ത് വീഡിയോയില്‍ പറയുന്നത്.

‘കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം യാത്ര പോയപ്പോള്‍ അദ്ദേഹത്തിന്റെ നായ ‘കിവി’ (കുവിയോടുള്ള ഇഷ്ടം കൊണ്ടാണ് ആ ചേട്ടന്‍ അതിന് കിവിയെന്ന് പേരിട്ടത്) ഒപ്പമുണ്ടായിരുന്നു.

സ്വാഭാവികമായും കിവി എന്റെ ശരീരം മുഴുവനും കേയറിയിറങ്ങി. തിരികെ ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ നമ്മുടെ കഥാനായിക കുവി എന്നെ വിടാതെ മൂക്കുകൊണ്ട് വന്ന് എന്റെ ദേഹത്ത് പശ ചേര്‍ത്തൊട്ടിച്ചതു പോലെ എന്റെ പുറകെ നടന്ന് മണം പിടിച്ച് മാറി ഒറ്റ കിടത്തം. എന്റെ ഭാര്യയ്ക്കു പോലുമില്ല ഇത്രയും കുശുമ്പ്’, എന്നാണ് അജിത്ത് പങ്കുവച്ചത്.

Exit mobile version