ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ; വിവാദത്തില്‍ പ്രതികരിച്ച് കെപി ശശികല

പാലക്കാട്: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ വൈറല്‍ ഡാന്‍സിനെതിരെ സംഘപരിവാര്‍ ആക്രമണം തുടരുന്നതിനിടെ പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല.

സൗഹൃദങ്ങളില്‍ മതം കയറ്റരുതെന്നും ജാനകി മതം മാറാതെ ജാനകിയായി തന്നെ തുടരണം. ഡാന്‍സില്‍ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല. സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്‌കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ലെന്നും ശശികല ഫേസ്ബുക്കില്‍ പ്രതികരിച്ചു.

എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് ശശികല പുതിയ വിവാദങ്ങളില്‍ പ്രതികരിച്ചത്. ഖുര്‍ആന്‍ വര മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുന്‍പ് കലിമ’ ചൊല്ലിയിരുന്നു.

വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാന്‍ വണ്ടികയറിയ ഹോമിയോ വിദ്യാര്‍ത്ഥിനി ഒതുക്കത്തോടെ’ ഒതുക്കുങ്ങലില്‍ ഒതുക്കപ്പെട്ടത് റൂം മേറ്റ്‌സിന്റെ കഴിവിലായിരുന്നു. വര്‍ഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീര്‍വാണവും നമ്മള്‍ കേട്ടതാണല്ലോ. അതുകൊണ്ട് സൗഹൃദങ്ങളില്‍ മതം കാണരുത് ഒപ്പം സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്.

ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ. മോളുടെ ചടുല ചലനങ്ങള്‍ സൂപ്പര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ – മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.

നവീന്‍ റസാക്കും മിടുക്കന്‍ തന്നെ. തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയര്‍ന്ന് വന്ന എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം നല്‍കണമെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Exit mobile version