നാദാപുരത്ത് 16കാരന്റെ മരണം; പുനരന്വേഷണത്തിന് ഉത്തരവ്

nadapuram | bignewslive

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ പതിനാറുകാരന്‍ അസീസ് മരിച്ച സംഭവത്തില്‍ പുനരന്വേഷണം. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് പുനരന്വേഷണം.

2020 മെയ് 17നാണ് അസീസ് മരിച്ചത്. പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അസീസ്.വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് കുട്ടിയുടെ മരണം ആത്മഹത്യ ആണെന്ന് ലോക്കല്‍ പോലീസ് വിധി എഴുതി.ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനിടയിലാണ് അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സഹോദരന്‍ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുമ്പോള്‍ പിതാവ് സമീപത്ത് നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അസീസിനെ അടിച്ച സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ്. അസീസിന്റെ അച്ഛന്‍ നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്.

സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്. വീട്ടില്‍ നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നെന്നും സൂചനയുണ്ട്.

Exit mobile version