‘അയ്മനം സിദ്ധാര്‍ഥന്മാരെ പോലെയുള്ളവരെ നമുക്കാവശ്യമില്ല’ തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കവെ അഭിപ്രായവുമായി സത്യന്‍ അന്തിക്കാട്

Sathyan Anthikkad | Bignewslive

സംസ്ഥാനം തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കവെ, രാഷ്ട്രീയ നിരീക്ഷണം പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയ്മനം സിദ്ധാര്‍ത്ഥന്മാരെ പോലെയുള്ളവരെ നമുക്കാവശ്യമില്ലെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ല. എങ്കിലും മിനിമം ചില മോഹങ്ങള്‍ ഉണ്ടാവുമല്ലോ നമുക്കൊക്കെ. പ്രധാനമായും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരമെന്നത് തനിക്കും, തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും പണം ഉണ്ടാക്കാന്‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കള്‍ വേണമെന്ന് അദ്ദേഹം പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍;

‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് എന്റെ ഒരു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനെ പറ്റി ഓര്‍ക്കുമ്പോഴും അതുതന്നെയാണ് മനസ്സില്‍ വരിക. കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ല. എങ്കിലും മിനിമം ചില മോഹങ്ങള്‍ ഉണ്ടാവുമല്ലോ നമുക്കൊക്കെ. പ്രധാനമായും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരമെന്നത് തനിക്കും, തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും പണം ഉണ്ടാക്കാന്‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കള്‍ വേണം. മരിച്ചാലേ മാറൂ എന്ന് വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം. കുഞ്ഞുണ്ണിമാഷുടെ ഒരു കവിതയുണ്ട്

”പഞ്ചാര കുന്നിന്റെ ചോട്ടിലിരുന്നൊരു കുഞ്ഞനുറുമ്പ് കരഞ്ഞു എത്ര ചെറിയതാണ് എന്റെ വായ എത്ര ചെറുതാണ് എന്റെ വയറ്” ആ ഉറുമ്പിന് വയറു നിറഞ്ഞാല്‍ പോരാ പഞ്ചാരക്കുന്ന് മുഴുവന്‍ തനിച്ച് തിന്നു തീര്‍ക്കണം. വര്‍ഷങ്ങളോളം എം.പിയും എം.എല്‍.എയും മന്ത്രിയുമൊക്കെയായി കഴിഞ്ഞിട്ട് ഒരു വട്ടം അവരോട് ഒന്ന് മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ ‘പറ്റില്ല, എനിക്ക് ജനങ്ങളെ സേവിച്ചേ തീരൂ’ എന്ന് വാശിപിടിച്ച് അതിനവസരം കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടി ഇന്നലെവരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ. അത്തരക്കാര്‍ ഇല്ലാത്തൊരു കാലം എന്റെ സ്വപ്നത്തിലുണ്ട്.

ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ വളരെ എളുപ്പമാണ്. നേര് പറയുകയും നേര്‍വഴി നടക്കുകയും ചെയ്താല്‍ മതി. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കള്‍ക്കും അറിയില്ല. തികഞ്ഞ സൗഹൃദത്തോടെ നമ്മളില്‍ ഒരാളായി നടക്കുന്ന മന്ത്രിമാര്‍ ഒരു സ്വപ്നമാണ്. എതിരാളികളെ ഒതുക്കാന്‍ പോലീസിനെ കരുവാക്കുന്ന സമ്പ്രദായവും പാടില്ല. സാഹിത്യത്തിലും കലയിലും സ്‌പോര്‍ട്‌സിലുമൊക്കെ ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കണം. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാര്‍ഥന്‍മാരെ (ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് അയ്മനം സിദ്ധാര്‍ഥന്‍) നമുക്കാവശ്യമില്ല.

Exit mobile version