കോവിഡ് കേസുകള്‍ കുറയുന്നു; സംസ്ഥാനത്തിനെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ ഉണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുന്‍പ് വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തില്‍ കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം വൈറസിന്റെ പുതിയ വകഭേദമല്ല. പരിശോധന, ട്രാക്കിംഗ്, ട്രേസിംഗ് എന്നിവ കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 2133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിന്റെ ഈ പ്രതിരോധ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. ഒരു സംസ്ഥാനത്തും കൊറോണ വാക്സിന്റെ കുറവ് ഇല്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊറോണ കേസുകള്‍ ഉയരാന്‍ കാരണം മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടിയതാണ്. വൈറസ് വ്യാപനത്തിനുള്ള അവസരം നല്‍കരുത്. കൊറോണ ബാധിക്കാതെ ഇരിക്കണമെങ്കില്‍ മാനദണ്ഡം കൃത്യമായി പാലിക്കണം. കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ മഹാരാഷ്ട്രയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Exit mobile version