പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം: സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ; മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരേ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനമെന്ന് മന്ത്രി പറഞ്ഞു.

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം. ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ടയാള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയാണ് പ്രശാന്ത്. ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ ആക്ഷേപിക്കുകയാണ് പ്രശാന്ത് ചെയ്തത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Exit mobile version