എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല; രാഷ്ട്രീയപ്രവര്‍ത്തനം വിലക്കി ഹൈക്കോടതി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതും ഹൈക്കോടതി വിലക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

അധ്യാപകര്‍ക്ക് മത്സരിക്കാന്‍ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1951-ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കി.

ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ വരും. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതല്‍ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Exit mobile version