പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്: എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണ്; ഒ രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണെന്നും ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിക്കാനും ആര്‍ട്ടിക്കുലേറ്റ് ചെയ്യാനും മിടുക്കനാണെന്നും ഒ രാജഗോപാല്‍ കൈരളി ന്യൂസിനോട്
പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതവും വിശ്വാസവുമല്ല, മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസും ബിജെപിയും ശബരിമല തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു.

നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിടുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.

എക്കാലവും കോണ്‍ഗ്രസിനോട് അടുത്ത് നിന്ന സംഘടനയാണ് എന്‍എസ്എസ് എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version