സണ്ണി ലിയോൺ പിന്മാറിയത് കൊണ്ടാണ് ഉദ്ഘാടനം നടത്താതിരുന്നത്; താൻ ആത്മഹത്യയുടെ വക്കിൽ; സണ്ണി ലിയോണിനെതിരെ പരാതി നൽകിയ ഷിയാസ്

sunny leone

കൊച്ചി: സണ്ണി ലിയോൺ പിന്മാറിയത് കാരണമാണ് ഉദ്ഘാടന ചടങ്ങ് നടത്താൻ സാധിക്കാതെ വന്നതും ഇത്രവലിയ പ്രതിസന്ധിയിലായതെന്നും പരാതിക്കാരനായ ഷിയാസ് പെരുമ്പാവൂർ. 2019ലെ വാലന്റൈൻസ് ദിനത്തിൽ അങ്കമാലിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയശേഷം സണ്ണി ലിയോൺ വഞ്ചിച്ചെന്നാണ് ഷിയാസ് നൽകിയിരിക്കുന്നപരാതി. ഇതേ തുടർന്ന് നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി സണ്ണി ലിയോണിന്റെ മാനേജർ പണം കൈപ്പറ്റിയെന്നാണ് ഷിയാസിന്റെ പരാതിയിൽ പറയുന്നത്.

മൂന്ന് പരിപാടികൾക്കായി 45 ലക്ഷം രൂപയോളം സണ്ണി ലിയോൺ വാങ്ങിയെന്നു ഇവർ പറയുന്നു. കരാർപ്രകാരം 12.5 ലക്ഷം രൂപകൂടി നൽകാനുണ്ടായിരുന്നു. ഇത് നൽകാത്തതിനാൽത്തന്നെ സണ്ണി ലിയോൺ ഈ പരിപാടിക്ക് പങ്കെടുത്തില്ല. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് സണ്ണി ലിയോൺ പിൻമാറിയത്. താനും ഇവന്റ് മാനേജ്‌മെന്റ് ഉടമയും ആത്മഹത്യയുടെ വക്കിലാണാണെന്ന് ഷിയാസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം സണ്ണി ലിയോൺ നിഷേധിച്ചു. പണം മാനേജർ കൈപ്പറ്റി എന്നത് സത്യമാണ്. ഉദ്ഘാടനച്ചടങ്ങിനായി എട്ടുതവണ സംഘാടകർക്ക് ഡേറ്റ് നൽകിയിരുന്നു. എന്നാൽ, ആ ദിവസങ്ങളിൽ ചടങ്ങുകൾ നടത്താൻ അവർക്കായില്ല. പിന്നീട് പല അസൗകര്യങ്ങൾ ഉണ്ടായെന്നുമാണ് സണ്ണിയുടെ പരാതി. പണം തന്റെ കൈയിലുള്ളതിനാൽ ഉചിതമായ മറ്റൊരുദിവസം പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി. ഇതോടൊപ്പം പരാതിക്കാരൻ അവകാശപ്പെട്ടതുപോലെ തനിക്ക് നൽകാമെന്നുപറഞ്ഞ തുക പൂർണമായും നൽകിയില്ലെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. 2019ലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

Exit mobile version